'ചുരുളിയിൽ അഭിനയിച്ചതിന് പൈസ കിട്ടിയിട്ടില്ല, 'തെറി' പതിപ്പ് അവാർഡിന് ആണെന്ന് പറഞ്ഞാണ് ഡബ്ബ് ചെയ്യിച്ചത്: തുറന്നടിച്ച് ജോജു ജോർജ്

നിഹാരിക കെ.എസ്

ഞായര്‍, 22 ജൂണ്‍ 2025 (12:13 IST)
സഹതാരവേഷം ചെയ്ത് നിന്നിരുന്ന ജോജു ജോർജിനെ മലയാളത്തിലെ മുൻനിര താരങ്ങളുടെ ലിസ്റ്റിലേക്ക് ഉയർത്തിയത് ജോസഫ് എന്ന ചിത്രമാണ്. പിന്നീട് ജോഷിയുടെ പൊറിഞ്ചു മറിയം ജോസ്, ആന്റണി, ഇരട്ട എന്നീ ചിത്രങ്ങൾ ജോജുവിന് താരപരിവേഷം ചാർത്തി നൽകി. ഇപ്പോൾ മലയാളത്തിൽ കൂടാതെ തമിഴിലും ജോജു തിരക്കാണ്. അഭിനേതാവ് എന്നതിനപ്പുറം സംവിധായകൻ എന്ന നിലയിലും സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ജോജു.
 
ജോജു പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ച ചിത്രമാണ് ചുരുളി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി വലിയ ചർച്ചയായി മാറിയ സിനിമയാണ്. സിനിമ ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നില്ല. ചിത്രത്തിന് നേരെ വൻ വിമർശനവും റിലീസ് സമയത്ത് ഉയർന്നിരുന്നു. ചിത്രത്തിലെ തെറി പ്രയോഗങ്ങൾ ആണ് വിമർശനങ്ങൾക്ക് കാരണമായത്. ചുരുളിക്ക് തെറിയില്ലാത്തൊരു പതിപ്പുണ്ടെന്നാണ് ജോജു പറയുന്നത്. ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു ജോജു ജോർജ്.
 
'തെറി പറയുന്ന ഭാഗം അവാർഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് ഞാൻ തെറി പറഞ്ഞ് അഭിനയിച്ചത്. പക്ഷെ അവരത് റിലീസ് ചെയ്തു. അതിപ്പോൾ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാൻ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. അങ്ങനെയാണ് വരുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. 
 
അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല. അതിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഞാനത് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ആരും എന്നെ വിളിച്ച് ചോദിച്ചില്ല, മര്യാദയുടെ പേരിൽ പോലും. പക്ഷെ ഞാൻ ജീവിക്കുന്ന എന്റെ നാട്ടിൽ അതൊക്കെ വലിയ പ്രശ്‌നമായി. നന്നായി തെറി പറയുന്ന നാടാണ്. പക്ഷെ ഞാൻ പറഞ്ഞത് പ്രശ്‌നമായി', എന്നാണ് ജോജു പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍