ഇളയദളപതി വിജയുടെ കരിയറിന്റെ തുടക്കത്തില്‍ കൈപിടിച്ചത് വിജയകാന്ത്

Webdunia
വ്യാഴം, 28 ഡിസം‌ബര്‍ 2023 (10:39 IST)
തമിഴകത്തിന്റെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോയായ വിജയകാന്ത് വിടവാങ്ങിയിരിക്കുകയാണ്. തമിഴ് സിനിമയിലെ ക്ഷോഭിക്കുന്ന യുവത്വമായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിജയകാന്ത് ഒരുക്കാലത്ത് കമലഹാസന്‍, രജനീകാന്ത് എന്നീ വമ്പന്‍ താരങ്ങള്‍ക്ക് ബോക്‌സോഫീസില്‍ ശക്തനായ എതിരാളിയായി നിന്ന താരമായിരുന്നു. രാഷ്ട്രീയപ്രവേശനവും പിന്‍കാലത്ത് അനാരോഗ്യവും വേട്ടയാടിയപ്പോള്‍ 2000ത്തിന്റെ പകുതിയില്‍ വെച്ച് വിജയകാന്ത് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.
 
കരിയറിന്റെ തുടക്കകാലത്ത് നടന്‍ വിജയുടെ പിതാവാ എസ് ചന്ദ്രശേഖറിന്റെ സിനിമകളിലൂടെയാണ് വിജയകാന്ത് സജീവമായത്. ചന്ദ്രശേഖര്‍ തന്റെ മകനായ വിജയിയെ ബാലതാരമായും തുടര്‍ന്ന് ഹീറോ വേഷങ്ങളിലേയ്ക്കും കൊണ്ടുവരുമ്പോള്‍ വിജയിക്ക് ഗുരുനാഥനെ പോലെ നിന്നതും വിജയകാന്തായിരുന്നു. വിജയകാന്ത് നായകനായെത്തിയ വെട്രി എന്ന സിനിമയിലൂറ്റെയായിരുന്നു വിജയ് ബാലതാരമായി ആദ്യം ക്യാമറയ്ക്ക് മുന്നിലെത്തിയത്. അതിന് ശേഷം കോട്മാന്‍,വസന്തരാഗം,ഖത്തം ഒരു ഉരുളന്‍ എന്നീ സിനിമകളിലും ബാലതാരമായി വിജയ് അഭിനയിച്ചു. യുവാവായി വിജയ് സിനിമയില്‍ തിരിച്ചെത്തിയ അവസരത്തില്‍ സെന്തൂരപാണ്ടി എന്ന സിനിമയില്‍ വിജയ്കാന്തിന്റെ അനിയനായും വിജയ് അഭിനയിച്ചു. കരിയറിന്റെ ആദ്യകാലങ്ങളില്‍ കൂടെ നിന്ന ഗുരുനാഥന്‍ എന്ന സ്ഥാനമാണ് വിജയ്കാന്തിന് വിജയുടെ ജീവിതത്തിലുള്ളത്.
 
 
ഇതിനെ പറ്റി വിജയുടെ പിതാവ് കൂടിയായ സംവിധായകന്‍ എസ് എ ചന്ദ്രശേഖര്‍ പറയുന്നത് ഇങ്ങനെ നായകനെന്ന നിലയില്‍ വിജയുടെ വളര്‍ച്ചയില്‍ വലിയ പങ്കാണ് വിജയകാന്ത് വഹിച്ചത്. വിജയെ വെച്ച് ആദ്യം ചെയ്ത സിനിമയായ നാളയ തീര്‍പ്പ് എന്ന സിനിമ തിയേറ്ററുകളില്‍ വലിയ വിജയമായില്ല. വിജയിയെ ഒരു നടനെന്ന നിലയില്‍ വളര്‍ത്തികൊണ്ടുവരണമെന്നുണ്ടായിരുന്നു. വിജയകാന്തിനൊപ്പം ഒരു സിനിമയില്‍ വിജയിയെ കൊണ്ടുവരാം എന്ന് തീരുമാനിക്കുന്നത് അങ്ങനെയാണ്. വിജയകാന്തിനോട് കാര്യം പറഞ്ഞപ്പോള്‍ ശമ്പളത്തെ പറ്റിയുള്ള സംസാരം പോലും ഞങ്ങള്‍ക്കിടയില്‍ വന്നില്ല. അങ്ങനെയണ് സെന്തൂരപാണ്ടി സംഭവിക്കുന്നത്. സിനിമ ഒരു വലിയ ഹിറ്റായി മാറി. നടനെന്ന നിലയില്‍ വിജയുടെ കരിയറിനും ചിത്രം നല്ല ബൂസ്റ്റ് നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article