ഹൈദരാബാദ്: ഗാർഹിക തൊഴിലാളിയെ പീഡിപ്പിച്ച കേസിൽ ചലച്ചിത്ര നടി ഡിംപിൾ ഹയാത്തി, ഭർത്താവ് ഡേവിഡ് എന്നിവർക്കെതിരെ നിയമനടപടി. ഒഡീഷയിലെ റായഗഡ ജില്ലയിൽ നിന്നുള്ള 22 കാരിയായ പ്രിയങ്ക ബിബാർ എന്ന യുവതിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയിൽ നടിക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.
സെപ്റ്റംബർ 22 ന് ഹൈദരാബാദിലെ ഷെയ്ക്പേട്ടിലുള്ള വംശിറാമിന്റെ വെസ്റ്റ് വുഡ് അപ്പാർട്ട്മെന്റിലെ നടിയുടെ വസതിയിൽ ജോലിക്കാരിയായിരുന്നു ഇവർ. ജോലിയിൽ പ്രവേശിച്ചതുമുതൽ പ്രിയങ്ക തുടർച്ചയായി മോശമായി പെരുമാറിയെന്നും അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. ഡിംപിൾ ഹയാത്തിയും ഡേവിഡും പലപ്പോഴും തനിക്ക് മതിയായ ഭക്ഷണം നിഷേധിച്ചുവെന്നും അധിക്ഷേപിച്ചെന്നും നിങ്ങളുടെ ജീവിതം എന്റെ ചെരിപ്പിന് തുല്യമല്ലെന്നും പറഞ്ഞുവെന്നും ഇവർ ആരോപിച്ചു.
പ്രിയങ്ക തന്റെ ഫോണിൽ വഴക്ക് റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ, ഡേവിഡ് ഉപകരണം തട്ടിയെടുത്ത് നിലത്ത് എറിയുകയും ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിൽ തന്റെ വസ്ത്രങ്ങൾ കീറി. അവിടെനിന്ന് രക്ഷപ്പെട്ട് ഏജന്റിന്റെ സഹായത്തോടെ അവർ പൊലീസിൽ പരാതി നൽകി.
അവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഫിലിംനഗർ പോലീസ് ഡിംപിൾ ഹയാത്തിക്കും ഡേവിഡിനും എതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 74, 79, 351(2), 324(2) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. നടിക്കും ഭർത്താവിനും നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഇതുവരെ അവരെ വിളിച്ചുവരുത്തിയിട്ടില്ലെന്നും ഫിലിം നഗർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സന്തോഷാം പറഞ്ഞു.