അലി ഇമ്രാന്‍ അങ്ങനെ സേതുരാമയ്യര്‍ ആയി; കൈ പിന്നില്‍ കെട്ടി മമ്മൂട്ടി നടന്നുകാണിച്ചു, എസ്.എന്‍.സ്വാമി ഞെട്ടി

വ്യാഴം, 21 ഒക്‌ടോബര്‍ 2021 (10:29 IST)
സിബിഐ എന്നു കേട്ടാല്‍ മലയാളിക്ക് ആദ്യം ഓര്‍മവരിക മമ്മൂട്ടിയെയാണ്. സിബിഐ സീരിസിലെ എല്ലാ സിനിമകള്‍ക്കും മലയാളത്തില്‍ ഏറെ ആരാധകരുണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ..എന്നിങ്ങനെ നാല് ഭാഗങ്ങളാണ് ഇതുവരെ ഇറങ്ങിയിരിക്കുന്നത്. സിബിഐ സീരിസ് അഞ്ചാം ഭാഗത്തിന്റെ അണിയറയിലാണ് മമ്മൂട്ടിയും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയും സംവിധായകന്‍ കെ.മധുവും. 
 
സിബിഐ ഉദ്യോഗസ്ഥനായി തകര്‍ത്തഭിനയിച്ച മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് സേതുരാമയ്യര്‍ എന്നാണ്. ഈ കഥാപാത്രത്തിനു പ്രത്യേക ശൈലിയും ഭാഷയുമുണ്ട്. കൈ പിറകില്‍ കെട്ടിയുള്ള മമ്മൂട്ടിയുടെ നടപ്പും അളന്നുമുറിച്ചുള്ള ഡയലോഗ് ഡെലിവറിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിബിഐ ഉദ്യോഗസ്ഥന്‍ ഒരു പട്ടരു കഥാപാത്രമാകട്ടെ എന്നു തീരുമാനിച്ചത് മമ്മൂട്ടിയാണ്. 
 
സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തിനു തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ആദ്യമിട്ട പേര് അലി ഇമ്രാന്‍ എന്നാണ്. എന്നാല്‍, ഈ കേസന്വേഷണത്തിനു പട്ടരു കഥാപാത്രം പോരെ എന്ന് മമ്മൂട്ടി എസ്.എന്‍.സ്വാമിയോട് ചോദിക്കുകയായിരുന്നു. പട്ടരു കഥാപാത്രത്തിനു ചേര്‍ന്ന ചില ബോഡി ലാഗ്വേജ് പോലും മമ്മൂട്ടി എസ്.എന്‍.സ്വാമിയെ അഭിനയിച്ചു കാണിക്കുകയായിരുന്നു. കൈ പിറകില്‍ കെട്ടി സിബിഐ ഉദ്യോഗസ്ഥന്‍ നടക്കുന്നത് പോലും മമ്മൂട്ടിയുടെ സംഭാവനയാണെന്നും ഇതൊക്കെ കണ്ട് താന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നെന്നും എസ്.എന്‍.സ്വാമി പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍