തനിക്ക് വധഭീഷണിയുണ്ടെന്ന് കാട്ടി പൊലീസിന് പരാതി നൽകി നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ജീവനും കരിയറിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉണ്ണി മുകുന്ദന്‍ ഡിജിപിക്ക് പരാതി നല്‍കി. മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെ മര്‍ദ്ദിച്ചെന്ന കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയ വിവരം നടന്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.
രണ്ടാഴ്ച മുമ്പ് മുന്നറിയിപ്പ് കോള്‍ വന്നിരുന്നു. വിപിനെതിരെ ഉള്‍പ്പെടെ ജാഗ്രത വേണം എന്നായിരുന്നു മുന്നറിയിപ്പ്. സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു. തന്റെ ജീവന് സംരക്ഷണം വേണമെന്നും ഉണ്ണി മുകുന്ദന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് വിവരങ്ങള്‍.
അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദനെതിരെ മാനേജര്‍ വിപിന്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ടോവിനോ തോമസിന്റെ നരിവേട്ട എന്ന ചിത്രത്തിന് പോസറ്റീവ് റിവ്യൂ ഇട്ടത് ചോദ്യം ചെയ്തു മര്‍ദ്ദിച്ചു എന്നായിരുന്നു വിപിന്റെ ആരോപണം. കേസെടുത്ത ഇന്‍ഫോപാര്‍ക്ക് പൊലീസ് മാനേജര്‍ വിപിന്‍ കുമാറിന്റെ മൊഴിരേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൊച്ചിയിലെ ഫ്ളാറ്റിന്റെ ബേസ്മെന്റില്‍ വച്ചാണ് സംഭവം നടന്നത്.
എന്നാല്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങള്‍ക്കുമായാണ് വിപിന്‍ പരാതി നല്‍കിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. ഫ്ളാറ്റിലെ സിസിടിവിയില്‍ വിപിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നില്ല. വിപിന്‍ കുമാറിനെ തന്റെ പേഴ്സണ്‍ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഒരിക്കലും ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.