മുൻ മാനേജർ വിപിൻ കുമാർ നടൻ ഉണ്ണി മുകുന്ദനെതിരെ നൽകിയ പരാതിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. വിപിന്റെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസെടുത്തതും നടൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതും വാർത്തയായി. ഇതിനിടെ, ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംവിധായകൻ ഒമർ ലുലു. താൻ കണ്ട സിനിമാക്കാരിൽ കള്ളങ്ങളില്ലാത്ത, ഒന്നും ഉള്ളിൽ ഒളിപ്പിക്കാത്ത, മുഖത്തുനോക്കി കാര്യം പറയുന്ന മനുഷ്യനാണ് ഉണ്ണി മുകുന്ദൻ എന്ന് ഒമർ ലുലു ഫെയ്സ്ബുക്കിൽ കുറിച്ചു.
'എനിക്ക് ഉണ്ണി മുകുന്ദൻ എന്ന നടനേക്കാളും അയാളെന്ന വ്യക്തിയെയാണ് കൂടുതൽ ഇഷ്‌ടം ഞാൻ കണ്ട സിനിമാക്കാരിൽ വല്ല്യ കള്ളത്തരം ഒന്നും ഉള്ളിൽ ഒളിപ്പിക്കാത്ത, മുഖത്ത് നോക്കി കാര്യം പറയുന്ന വളരെ ജെനുവിനായ ഒരു മനുഷ്യൻ. ഒരു വിജയം വന്നാൽ സ്വന്തം അപ്പനോട് പോലും "കോൻ ഏ തൂ" എന്ന് ചോദിക്കുന്ന, വല്ല്യചന്ദനാദി തൈലം തേച്ച് എന്നും കുളിച്ചാ പോലും എല്ലാം മറക്കുന്ന സിനിമാക്കാരിൽ, വന്ന വഴി മറക്കാത്ത നന്ദിയുള്ള ഒരു മനുഷ്യൻ ...അയാൾ വിജയിച്ചിരിക്കും', ഒമർ ലുലു ഫേസ്‌ബുക്കിൽ കുറിച്ചു.
അതേസമയം, വിപിനെതിരെ നടൻ ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യം തേടി കോടതിയിലേക്ക്. എറണാകുളം ജില്ലാ കോടതിയിലാണ് ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യഹർജി നൽകിയത്. തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി നൽകിയതെന്ന് ഉണ്ണി മുകുന്ദൻ ഹർജിയിൽ പറഞ്ഞു. ഇന്നലെയാണ് ഉണ്ണി മുകുന്ദൻ മർദ്ദിച്ചെന്നു ആരോപിച്ച് മാനേജറായിരുന്ന ചങ്ങനാശേരി സ്വദേശി വി.വിപിൻ കുമാർ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.