ഉണ്ണി മുകുന്ദനു ഫ്രസ്‌ടേഷന്‍, അത് തീര്‍ക്കുന്നത് ഒപ്പമുള്ളവരോട്; പരാതി നല്‍കി മുന്‍ മാനേജര്‍

രേണുക വേണു

ചൊവ്വ, 27 മെയ് 2025 (09:48 IST)
Unni Mukundan

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ മുന്‍ മാനേജര്‍ ചങ്ങനാശേരി സ്വദേശി വിപിന്‍ കുമാര്‍. തന്നെ മര്‍ദ്ദിച്ചെന്നു കാണിച്ച് വിപിന്‍ കുമാര്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസ് താരത്തിനെതിരെ കേസെടുത്തു. വിപിനെ ഉണ്ണി മുകുന്ദന്‍ കരണത്തടിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറിലുണ്ട്.
 
ടൊവിനോ തോമസ് നായകനായ 'നരിവേട്ട' സിനിമയ്ക്ക് വിപിന്‍ കുമാര്‍ മികച്ച റിവ്യു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ഉണ്ണി മുകുന്ദനു ഇഷ്ടപ്പെട്ടില്ല. അന്നേ ദിവസം രാത്രി ഫോണില്‍ വിളിച്ച് ഇനി മാനേജര്‍ സ്ഥാനത്ത് വേണ്ട എന്നു പറയുകയായിരുന്നു. താന്‍ താമസിക്കുന്ന സ്ഥലത്തുനിന്ന് താഴേക്ക് വിളിപ്പിച്ച് ശാരീരികമായി മര്‍ദ്ദിച്ചെന്നും ഉണ്ണി മുകുന്ദനെതിരെ വിപിന്‍ ആരോപിച്ചിരിക്കുന്നു. 
 
' ഉണ്ണി മുകുന്ദന്‍ എന്നെ മര്‍ദ്ദിച്ചു. ഇന്ന് രാവിലെ എന്നെ വിളിച്ചിട്ട് ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക്, പാര്‍ക്കിങ്ങിലേക്ക് ഇറങ്ങി വരാന്‍ പറഞ്ഞിട്ട് അവിടെവെച്ച് മര്‍ദ്ദിക്കുകയായിരുന്നു. അസഭ്യമൊക്കെ പറഞ്ഞു. ഞാന്‍ പരാതി കൊടുത്തിട്ടുണ്ട്. ഞാന്‍ ആറ് വര്‍ഷമായിട്ട് ഉണ്ണിയുടെ കൂടെ വര്‍ക്ക് ചെയ്യുന്നുണ്ട്. ഈ അടുത്ത കാലത്ത് പുള്ളിക്ക് കുറേ ഫ്രസ്‌ടേഷനും കാര്യങ്ങളുമൊക്കെ ഉണ്ട്. മാര്‍ക്കോയ്ക്കു ശേഷം പുള്ളിക്ക് നല്ലൊരു പടം കിട്ടിയിട്ടില്ല. ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ടു. പുള്ളി സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന പടം ഗോകുലം മൂവീസ് ചെയ്യുമെന്ന് പറഞ്ഞു. അവര് പിന്നീട് പിന്മാറി. അതിന്റെയൊക്കെ കുറേ ഫ്രസ്‌ടേഷന്‍ ഉണ്ട്. ഈ ഫ്രസ്‌ടേഷന്‍ കൂടെ ഉള്ളവരോടാണ് പുള്ളി തീര്‍ക്കുന്നത്. മുന്‍പ് കൂടെ ഉണ്ടായിരുന്ന ആരും ഇപ്പോള്‍ കൂടെയില്ല. ഞാനൊരു പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ആണ്. ഇപ്പോ ഇറങ്ങിയ നരിവേട്ടയ്ക്ക് ഞാന്‍ പ്രൊമോഷന്‍ ചെയ്തിട്ടുണ്ടായിരുന്നു. സിനിമ ആദ്യദിവസം കണ്ട് ഞാനൊരു പോസ്റ്റ് ഇട്ടു. അതു കണ്ടപ്പോള്‍ ഉണ്ണിക്ക് പിടിച്ചില്ല. അന്ന് വൈകുന്നേരം എന്നെ വിളിച്ചിട്ട് ഇനി മാനേജര്‍ പരിപാടിയില്‍ വേണ്ട എന്നു പറഞ്ഞു. ഞാന്‍ ശരിയെന്ന് പറഞ്ഞു,' വിപിന്‍ കുമാര്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തി.  
 
താടിയിലാണ് ആദ്യം മര്‍ദിച്ചത്. കൈകള്‍ ചേര്‍ത്തുപിടിച്ച് മര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ കുതറിയോടി. പക്ഷേ ഉണ്ണി മുകുന്ദന്‍ പിറകെ ഓടിയെത്തി മര്‍ദിക്കാന്‍ ശ്രമിച്ചു. അതുവഴിവന്ന ഫ്‌ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കണ്‍മുന്നില്‍ വന്നാല്‍ തന്നെ കൊന്നുകളയുമെന്ന് ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തിയെന്നും വിപിന്‍ പരാതിയില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍