ഒരാഴ്ച പണിയെടുത്താൽ 140 രൂപ കിട്ടും, അതില്‍ 70 രൂപ വീട്ടിലേക്ക് അയക്കും: പഴയകാലം ഓർത്ത് സൂരി

നിഹാരിക കെ.എസ്

വ്യാഴം, 15 മെയ് 2025 (15:02 IST)
സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് പറഞ്ഞ് നടന്‍ സൂരി. തിരുപ്പൂരില്‍ ദിവസക്കൂലിക്ക് ജോലി ചെയ്തതിനെ കുറിച്ചാണ് സൂരി സംസാരിച്ചത്. ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് പഠിപ്പിച്ചത് തിരുപ്പൂര്‍ ആണെന്നും താന്‍ അനുഭവിച്ച കഷ്ടപ്പാടുകളാണ് തന്നെ ഇവിടം വരെ കൊണ്ടെത്തിച്ചത് എന്നും സൂരി പറയുന്നു. ‘മാമന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് നടന്‍ മനസുതുറന്നത്. 
 
ജോലിയില്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഗോവിന്ദണ്ണനും സെല്‍വണ്ണനും ബാലു അണ്ണനും ആയിരുന്നു ഹോട്ടല്‍ മുതലാളിമാര്‍. നന്നായി നോക്കുന്ന നല്ല മനുഷ്യരായിരുന്നു അവര്‍. തിരുപ്പൂരിലാണ് ജോലി തുടങ്ങിയത്. ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കുമെന്ന് പഠിപ്പിച്ചത് തിരുപ്പൂരിലെ മണ്ണാണ്. ഞാന്‍ അനുഭവിച്ച കഷ്ടപ്പാടിന് ഇതുപോലൊരു ഇടത്തില്‍ എന്നെ കൊണ്ടെത്തിച്ചു. ഇതിലും വലിയ അംഗീകാരം ഇനി തേടി വരാനില്ല. തിരുപ്പൂരില്‍ നടക്കാത്ത ഇടമില്ല. ഞങ്ങളുണ്ട് നിനക്കൊപ്പം എന്ന് പറയുന്നത് പോലെയാണ് നിങ്ങള്‍ നല്‍കുന്ന കയ്യടി തോന്നുന്നത്. ഒരുപാട് നന്ദിയുണ്ട്.
 
അന്ന് കഴിച്ച തേങ്ങാ ബണ്ണിന് അത്രയ്ക്കും രുചിയുണ്ടായിരുന്നു. സംസാരിച്ചാല്‍ കരയും എന്ന് തോന്നുന്നുണ്ട്. 1993-ലാണ് സുഹൃത്തുക്കള്‍ക്കൊപ്പം തിരുപ്പൂരില്‍ ജോലിക്കായി വന്നത്. ഇരുപത് രൂപയായിരുന്നു ഒരു ദിവസത്തെ ശമ്പളം. ഒരാഴ്ച 140 രൂപ കിട്ടും. അതില്‍ 70 രൂപ സ്വന്തം ആവശ്യത്തിന് ചെലവഴിക്കും. ബാക്കി 70 രൂപ വീട്ടിലേയ്ക്കയക്കും.

അവിടെ ഒരു ബേക്കറിയുണ്ടായിരുന്നു. അവിടെ ഒരു തേങ്ങാ ബണ്ണ് കിട്ടും. ഒന്നേ കാല്‍ രൂപവരും. ബണ്ണും ചായയും കഴിച്ചാല്‍ കാശ് ചെലവാകും. എന്നിട്ട് ഒരു ചായ മാത്രം കുടിക്കും. പക്ഷേ ഹോട്ടലില്‍ നിന്നിറങ്ങാന്‍ മനസ് വരില്ല. ആ ബണ്ണിന്റെ വാസന വശീകരിച്ചു കൊണ്ടേയിരുന്നു എന്നാണ് സൂരി പറയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍