ദർശൻ കേസിൽ സുപ്രീം കോടതിയെ അഭിനന്ദിച്ച നടി ദിവ്യ സ്പന്ദനയ്ക്ക് ബലാത്സംഗ ഭീഷണി, 2 പേർ അറസ്റ്റിൽ, 11 പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞു

അഭിറാം മനോഹർ

ഞായര്‍, 3 ഓഗസ്റ്റ് 2025 (14:12 IST)
Divya Spandana
നടിയും മുന്‍ എംപിയുമായ ദിവ്യ സ്പന്ദന എന്ന രമ്യയെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്ത 2 പേരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട 11 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.ജൂലൈ 28നാണ് ഇത് സംബന്ധിച്ച പരാതി രമ്യ ബെംഗളുരു പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
 
 സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അപകീര്‍ത്തികരമായ കമന്റുകള്‍ പോസ്റ്റ് ചെയ്ത 43 അക്കൗണ്ടുകള്‍ക്കെതിരെയാണ് രമ്യ നിയമനടപടി ആവശ്യപ്പെട്ടിരുന്നത്. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഈ അക്കൗണ്ടുകളില്‍ നിന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. കന്നഡ നടന്‍ ദര്‍ശന്‍ മുഖ്യപ്രതിയായ രേണുകാസ്വാമി കൊലക്കേസിലെ സുപ്രീം കോടതി നടപടിയെ അഭിനന്ദിച്ച് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രമ്യക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ കടുത്തത്. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും കമന്റുകള്‍ വന്നതോടെയാണ് രമ്യ പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ ഒബന്ന, ഗംഗാധര്‍ തുടങ്ങിയവര്‍ കുറ്റം സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സമാനമായ സൈബര്‍ ആക്രമണങ്ങള്‍ നടത്തിയ 11 പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞു. ഇത്തരത്തില്‍ 48 അക്കൗണ്ടുകളില്‍ നിന്നാണ് രമ്യയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പോലീസ് ഊര്‍ജിതപ്പെടുത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍