‘പൂസായ’ വിജയകാന്ത് സ്ഥാനാര്‍ത്ഥിക്കിട്ട് പൂശി!

Webdunia
ബുധന്‍, 30 മാര്‍ച്ച് 2011 (12:21 IST)
PRO
തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഗതി മാറ്റിമറിച്ചേക്കാവുന്ന ഒരു സംഭവത്തിന് തിങ്കളാഴ്ച വൈകിട്ട് ധര്‍മപുരി മണ്ഡലം സാക്‌ഷ്യം വഹിച്ചു. ധര്‍മപുരിയില്‍ എ‌ഐ‌എ‌ഡി‌എം‌കെ മുന്നണിയെ പ്രതിനിധീകരിച്ച് നില്‍‌ക്കുന്ന ഡി‌എം‌ഡി‌കെ സ്ഥാനാര്‍ത്ഥി ഭാസ്കറിന്റെ തലയിലും മുതുകിലും വിജയകാന്ത് തുരുതുരാ അടിച്ച സംഭവമാണ് തമിഴ്‌നാട്ടിലെ ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്ത. എഴുന്നേല്‍ക്കുമ്പോള്‍ തൊട്ട് ഉറങ്ങുന്നതുവരെ മദ്യപിക്കുന്നയാളാണ് വിജയകാന്തെന്ന മാധ്യമ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് ഈ സംഭവം അരങ്ങേറിയത്.

ഭാസ്കറിന് വേണ്ടി പ്രചാരണത്തിന് ധര്‍മപുരിയില്‍ എത്തിയ വിജയകാന്ത് ഒരു തുറന്ന വാനിലാണ് സഞ്ചരിച്ചുകൊണ്ടിരുന്നത്. പുറത്തുനില്‍ക്കുന്ന ജനക്കൂട്ടത്തിന് വിജയകാന്തിനെ മാത്രമേ കാണാന്‍ ആകുമായിരുന്നുള്ളൂ. എന്നാല്‍ വാനിനുള്ളില്‍ ഭാസ്കറും ഉണ്ടായിരുന്നു. വിജയകാന്ത് തീപ്പൊരി പ്രസംഗം നടത്തുന്നതിനിടെ ‘ഡി‌എം‌ഡി‌കെ സ്ഥാനാര്‍ത്ഥിയായ പാണ്ഡ്യന്‍’ എന്ന് വിശേഷിപ്പിച്ചതാണ് കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടത്.

പാണ്ഡ്യന്‍ എന്ന പേര് കേട്ടയുടനെ ഭാസ്കറുടെ തല വാനില്‍ നിന്ന് ഉയര്‍ന്നുവന്നു. “അണ്ണേ, എന്‍ പേരു പാണ്ഡ്യന്‍ ഇല്ലണ്ണേ... ഭാസ്കര്‍” എന്ന് ഭാസ്കര്‍ പറയേണ്ട താമസം ‘അതെല്ലാം എനക്ക് തെരിയാതാ’ എന്നും പറഞ്ഞ് ഭാസ്കറുടെ തലയില്‍ തുരുതുരാ അടിച്ച് വിജയകാന്ത് കോപം പ്രകടിപ്പിച്ചു. മാധ്യമങ്ങള്‍ ഇതെല്ലാം ചൂടോടെ പകര്‍ത്തുന്നുണ്ടായിരുന്നു. വിജയകാന്തിന്റെ അടി കൊള്ളാതിരിക്കാന്‍ ഭാസ്കര്‍ തന്റെ തല വാനിനുള്ളിലേക്ക് ഒളിപ്പിക്കുന്നത് കാണാമായിരുന്നു. തല കിട്ടാതായപ്പോള്‍ ഭാസ്കറുടെ മുതുകിലായി വിജയകാന്തിന്റെ പരാക്രമം.

വിജയകാന്ത് ‘കിംഗ് മേക്കര്‍’ അല്ലെന്നും ‘ഡ്രിങ്ക് മേക്കര്‍’ ആണെന്നും പ്രശസ്ത കോമഡി താരം വടിവേലു ഈയടുത്ത ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. എന്താണ് ചെയ്യുന്നതെന്നും പറയുന്നതെന്നും അറിയാത്തത്ര പൂസായിട്ടാണ് വിജയകാന്ത് ധര്‍മപുരിയില്‍ പ്രചാരത്തിന് എത്തിയത് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതോടെ, ധര്‍മപുരിയില്‍ വിജയകാന്തിന്റെ സ്ഥാനാര്‍ത്ഥിക്ക് ‘കെട്ടിവെച്ച’ പൈസ പോലും കിട്ടില്ലെന്ന് ഉറപ്പായതായി രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നു.