ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് -അതും പച്ചമലയാളത്തിലേക്ക് - പരിഭാഷപ്പെടുത്തിയ അത്ഭുത സിദ്ധിവൈഭവം - അതാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്.
പിതാവു തന്നെയാണ് ഭാഷാ കവിതാ രചനയില്‍ തമ്പുരാനു മാര്‍ഗ്ഗദര്‍ശിയായിത്തീര്‍ന്നത് 1887 ലായിരുന്നു മഹാഭാരതം പരിഭാഷ. അതിനു മുമ്പോ അതിനുശേഷമോ അത്ര വലിയൊരു സംരംഭത്തില്‍ ഇറങ്ങാനുള്ള ചങ്കൂറ്റമോ അത്ര അനായാസം അതു വിജ-യിപ്പിച്ചെടുക്കാനുള്ള കര്‍മ്മകുശലതയോ മറ്റാരും പ്രകടിപ്പിച്ചിട്ടില്ല.
ആധുനിക ഭാഷാകവിതകളുടെ വിധാതാവെന്നു പോലും വിശേഷിപ്പിക്കാവുന്ന വെണ്മണി അച്ഛന് നമ്പൂതിരിപ്പാടിന്റെയും കൊടുങ്ങല്ലൂര്‍ കോവിലകത്ത് കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയുടെയും പുത്രനായി 1865 ല്‍ സപ്റ്റംബര്‍ 18 ന് ഭൂജ-ാതനായ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് 1913 ല്‍ ദിവംഗതനായി.
50 വയസ്സ് പൂര്‍ത്തിയാവും മുമ്പ് മരിച്ചുവെങ്കിലും കാവ്യപൂര്‍ണ്ണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. കുലഗുരുവായ വളപ്പില്‍ ഉണ്ണിയാശാനോട് ബാലപാഠങ്ങള്‍ അഭ്യസിച്ചു കൊണ്ടിരിക്കെത്തന്നെ കവിത എഴുതാന്‍ ആരഭിച്ചിരുന്നു.
മൂന്നാംകൂര്‍ ഗോദവര്‍മ്മത്തമ്പുരാനായിരുന്നു കാവ്യപാഠങ്ങളില്‍ ഗുരു. അമ്മാവന് കുഞ്ഞിരാമ വര്‍മ്മ വ്യാകരണം, സിദ്ധാന്തകൗമുദി, പ്രൗഢമനോരമ, പരിഭാഷേന്ദുശേഖരം, ശബ്ദേന്ദുശേഖരം തുടങ്ങിയവയെല്ലാം പഠിപ്പിച്ചു.
അനുസ്യൂതമായി, ഇരുപതാം വയസ്സു മുതല്‍ സാഹിത്യ സേവനം ചെയ്തു തമ്പുരാന്. കവി, ഗദ്യകാരന്, വിമര്ശകന്, ചരിത്രഗവേഷകന്, ഭാഷാപോഷകന്‍, പത്രപ്രവര്ത്തകന്, സാഹിത്യാചാര്യന് എന്നീ നിലകളിലെല്ലാം അദ്ദേഹം വിളങ്ങി. സമഭാവന, ശാന്തത, പ്രിയഭാഷിത്വം, നിഷ്പക്ഷത മുതലായ സദ്ഗുണങ്ങല്‍ അദ്ദേഹത്തില്‍ സമ്മേളിച്ചു.
വലിയ സഞ്ചാരപ്രിയനായിരുന്നു അദ്ദേഹം. വലിയവരുടേതോ ചെറിയവരുടേതോ എന്നു നോക്കാതെ ഏതു വീട്ടിലും ചെന്നു കയറി ആതിഥ്യം സ്വീകരിക്കും. ദ്രുതകവിതാമത്സരങ്ങളില്‍ വലിയ കമ്പമായിരുന്നു അദ്ദേഹത്തിന്.
സാധാരണ കത്തിടപാടുകള്‍ പോലും പദ്യത്തിലാണ് നടത്തിയിരുന്നത്. ഇതിന്റൈയെല്ലാം ഫലമായി സുഹൃ ത്തുക്കള്‍ക്കിടയില്‍ "പകിരി' എന്നൊരു പരിഹാസപ്പേര് അദ്ദേഹത്തെപ്പറ്റി പ്രചരിച്ചിരുന്നു.
സംസ്കൃതത്തിലും മലയാളത്തിലും അന്നേവരെ അച്ചടിച്ചിറങ്ങിയിട്ടുള്ള സകല പുസ്തകങ്ങളും സംഭരിക്കുവാനദ്ദേഹം ശ്രമിച്ചു. വെറുതെ കിട്ടാവുന്നത് അങ്ങനെ നേടി. അല്ലാത്തവ വിലയ്ക്കുവാങ്ങി.
ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം ഗ്രന്ഥപ്പൂരകള്‍ നിഷ്കൃഷ്ടമായി പരിശോധിച്ച് അപൂര്‍വകൃതികള്‍ കണ്ടുപിടിച്ചു വായിക്കും. അങ്ങനെ അദ്ദേഹത്തിനു കോട്ടയ്ക്കല്‍ പി.വി.കൃഷ്ണവാരിയരുടെ ഗൃഹത്തില്‍ നിന്നു കിട്ടിയ വിശിഷ്ടരത്നമാണ് ലീലാതിലകം.
ആര്യാശതകം, സ്വയംവരമന്ത്രാക്ഷരമാല, കിരാതാരുദ്രസ്തവം, ബഭ്രുവാഹനവിജ-യം, കിരാതാര്‍ജ്ജുനീയം, സുഭദ്രാഹരണം,ജ-രാസന്ധവധം, ദശകുമാരചരിതം എന്നീ സംസ്കൃതകൃതികളും കവിഭാരതം, ദക്ഷയാഗശതകം, മദിരാശിയാത്ര, നല്ല ഭാഷ, പാലുള്ളി ചരിതം, ഹംസസന്ദേശം, തുപ്പല് കോളാമ്പി, മംഗളമാല, കേരളം, ഭാഷാഭാരതം, എന്നീ മലയാളകൃതികളും തമ്പുരാന്റെ സാഹിത്യകൃതികളില്‍ പെടും.
സംസ്കൃതത്തിലും മലയാളത്തിലുമായി കല്‍പിതകവിതകളും തര്‍ജ്ജമകളും ശാസ്ത്ര കൃതികളും ലഘു ഫലിതകാവ്യങ്ങള്‍ ഉള്‍പ്പൈടെ മറ്റിനങ്ങളുമായി അദ്ദേഹത്തിന്റെ കാവ്യ സപ്തതി നല്കിയ സംഭാവനകള്‍ എണ്ണിയാലൊടുങ്ങാത്തവയാണ്.