അശ്വതി മയക്കുമരുന്ന് പാര്‍ട്ടികളില്‍ സജീവം; ഗോവയില്‍ വന്‍ ബന്ധങ്ങള്‍ - ലഹരി ഉപയോഗിക്കാറുണ്ടെന്ന് നടിയുടെ മൊഴി

ബുധന്‍, 26 ഡിസം‌ബര്‍ 2018 (17:03 IST)
ഫ്ലാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തി അറസ്‌റ്റിലായ സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്ന് പാര്‍ട്ടികളില്‍ സജീവമായിരുന്നുവെന്ന് പൊലീസ്. ഗോവയിലും ബെംഗ്ലൂരിലും നടക്കുന്ന മയക്കുമരുന്ന് പാര്‍ട്ടികളില്‍ നടി പങ്കെടുത്തിരുന്നു. ഈ സ്ഥലങ്ങളില്‍ പതിവായി ഇവര്‍ പോകാറുണ്ടായിരുന്നതായും കണ്ടെത്തി.

ഗോവയിലെ മയക്കുമരുന്ന് പാര്‍ട്ടിക്കിടെയാണ് ബെംഗ്ലൂരുവില്‍ താമസിക്കുന്ന അരുണ്‍ എന്ന മലയാളി യുവാവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് അരുണ്‍ മുഖേനെയാണ് അശ്വതി മയക്കുമരുന്ന് വാങ്ങുകയും മറിച്ച് വില്‍ക്കുകയും ചെയ്‌തിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

അരുണിനെ പിടികൂടാന്‍ സാധിച്ചാല്‍ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, വിഷാദ രോഗത്തില്‍ നിന്നും രക്ഷതേടാനാണ് ലഹരി മരുന്നുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് അശ്വതി പൊലീസിനോട് പറഞ്ഞു.

അശ്വതിയുടെ ഫോണില്‍ നിന്നും ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കണ്ടെത്തി. കൊച്ചി നഗരത്തിലെ വന്‍കിട ബേക്കറികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ നടന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് മുഖേനെയാണ് ആവശ്യക്കാരെ നടി കണ്ടെത്തിയിരുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി.

വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പറഞ്ഞുറപ്പിച്ച തുക ബാങ്ക് അക്കൌണ്ടിലെത്തിയാല്‍ ആവശ്യക്കാരോട് ഹോട്ടലുകളില്‍  അല്ലെങ്കില്‍ ബേക്കറികളില്‍ എത്താന്‍ അശ്വതി ആവശ്യപ്പെടും. ഇവിടെ വെച്ചാണ് ചെറിയ പായ്‌ക്കറ്റുകളിലാക്കി മയക്കുമരുന്ന് കൈമാറിയിരുന്നത്. ഗ്രാമിന് മൂവായിരം രൂപ വരെ ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍