വടക്കുംനാഥന് നല്‍കിയ പൂജ എന്ത് ?, ഹോട്ടല്‍ മുറിയില്‍ ദുരൂഹതയുണ്ടോ ? - ബാലഭാസ്കറിന്റെ മരണത്തിന് പിന്നാലെ ക്രൈംബ്രാഞ്ച്

വ്യാഴം, 6 ജൂണ്‍ 2019 (16:31 IST)
വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതൽ തെളിവ് ശേഖരണത്തിന് ക്രൈംബ്രാഞ്ച്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെത്തി പൂജയും വഴിപാടുകളും നടത്തിയ ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ക്ഷേത്രത്തിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഒരുങ്ങുകയാണ് ഉദ്യോഗസ്ഥര്‍.

സെപ്റ്റംബർ 25നാണ് ബാലഭാസ്‌കര്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തി പൂജ നടത്തിയത്. തൃശൂരിലെ ഒരു ഹോട്ടലില്‍ ആണ് താമസിച്ചത്. അതിനാൽ ക്ഷേത്രത്തിലെത്തി പൂജാ വിവരങ്ങളും അവിടെ നടന്ന കാര്യങ്ങളും അന്വേഷിക്കും. അതിനൊപ്പം ഹോട്ടലിലെ വിവരങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും.

ബാല‌ഭാസ്‌കറിന് അടുത്ത ബന്ധമുണ്ടായിരുന്നതും സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നും ആരോപിക്കപ്പെടുന്ന പാലക്കാട് പൂന്തോട്ടം ആയൂർവേദാശ്രമം ഉടമകളുടെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഡ്രൈവർ അർജുന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും.

ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകളും ക്രൈംബ്രാഞ്ച്  പരിശോധിക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നീക്കം.

അപകടസമയത്ത് ബാലഭാസ്‌കറിന്റെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണ്‍ സ്വർണക്കടത്തുകേസിൽ റിമാൻഡിലുള്ള പ്രകാശൻ തമ്പിയുടെ കൈവശമാണെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇയാളെ ചോദ്യംചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍