സൈബര്‍ കുറ്റകൃത്യങ്ങള്‍ യൂറോപ്പില്‍ വര്‍ധിക്കുന്നു

വ്യാഴം, 24 മെയ് 2007 (12:31 IST)
ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം പെരുകുന്നതോടൊപ്പം നെറ്റ്‌ വഴിയുള്ള വഞ്ചനയും പെരുകുകയാണ്‌. കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗീക സൈറ്റുകള്‍,ഇന്‍റര്‍നെറ്റിലൂടെ ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും പണാപഹരണം തുടങ്ങിയ കുറ്റകൃത്യങ്ങളാണ്‌ പെരുകുന്നത്‌.

വിപുലമായ സുരക്ഷാസംവിധാനങ്ങള്‍ നിലവിലുണ്ടെങ്കിലും യൂറോപ്പില്‍ ആകമാനം സൈബര്‍ ക്രൈം വര്‍ദ്ധിച്ചു വരുന്നതായിട്ടാണ്‌ റിപ്പോര്‍ട്ടുകള്‍. 1997 മുതല്‍ 2005 കാലയളവിനിടയില്‍ കുട്ടികളുടെ പ്രോണൊഗ്രാഫി പ്രദര്‍ശീപ്പിക്കുന്ന വെബ്‌ സൈറ്റുകളുടെ എണ്ണം നിരവധി മടങ്ങ് ഉയര്‍ന്നതായി യൂറോപ്യന്‍ യൂണിയന്‍റെ ഈ രംഗത്തെ പ്രത്യേക കമ്മീഷന്‍ പറയുന്നു.

ഇന്‍റര്‍നെറ്റിലൂടെ ബാങ്കുകളില്‍ നടത്തിയ തട്ടിപ്പുകള്‍ രണ്ടു വര്‍ഷം കൊണ്ട്‌ നിലവില്‍ ഊള്ളതിനേക്കാള്‍ അനേകം ശതമാനമാണ്‌ ഉയര്‍ന്നത്‌. കഴിഞ്ഞ കുറെ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഓരോ ക്രിമിനല്‍ സംഘങ്ങളും 100 മില്യണ്‍ ഡോളറിനു മുകളില്‍ സമ്പാദിച്ചതായും പോലീസ്‌ വൃത്തങ്ങള്‍ പറയുന്നു.

ഇന്‍റര്‍നെറ്റ്‌ മേഖലയില്‍ സൈബര്‍ കുറ്റ കൃത്യങ്ങളുടെ എണ്ണം പെട്ടെന്നു പെരുകുന്നതായിട്ടാണ്‌ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നു കമ്മീഷനും വ്യക്‍തമാക്കുന്നു. അതിര്‍ത്തി കടന്നാണ്‌ സൈബര്‍ കുറ്റ കൃത്യങ്ങള്‍ വരുന്നതെന്നാണ്‌ യൂറോപ്യന്‍ യൂണിയന്‍റെ കണ്ടെത്തല്‍.

തങ്ങളുടെ രാജ്യത്ത്‌ റഷ്യ ഇത്തരം കുറ്റ കൃത്യങ്ങള്‍ നടത്തുന്നതായി എസ്തോണിയ ആരോപിച്ചത്‌ ഇതിനു തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ആരോപണത്തെ റഷ്യ നിഷേധിക്കുകയാണ്‌. ഇക്കാര്യത്തില്‍ വിവിധ രാജ്യങ്ങളിലെ പോലീസ്‌ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനേ കുറിച്ച്‌ ചിന്തിക്കുകയാണ്‌ യൂറോപ്പ്‌.

വെബ്ദുനിയ വായിക്കുക