ടാറ്റാ-വിര്‍ജിന്‍ കരാറിന് ടെലികോമിന്‍റെ അംഗീകാരം

ന്യൂഡല്‍ഹി ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ടാറ്റാ ടെലിസര്‍വീസസും ബ്രിട്ടീഷ് മൊബൈല്‍ കമ്പനിയായ വിര്‍ജിന്‍ മൊബൈലും തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിന് വെള്ളിയാഴ്ച ടെലികോം വകുപ്പ് ക്ലീന്‍ചിട്ട് നല്‍കി.

ഇരു കമ്പനികളും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതിനായി രൂപം നല്‍കിയിട്ടുള്ള വിര്‍ജിന്‍ മൊബൈല്‍ ഇന്ത്യ എന്ന പുതിയ കമ്പനി രാജ്യത്ത് മൊബൈല്‍ വിര്‍ച്ച്വല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍ (എം.വി.എന്‍.ഒ) എന്ന രീതിയിലായിരിക്കില്ല പ്രവര്‍ത്തിക്കുകയെന്നും ടെലികോം വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വിര്‍ജിന്‍ മൊബൈലിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ടെലികോം വകുപ്പിന്‍റെ ഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ ഇല്ലായിരുന്നെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനം എം.വി.എന്‍.ഒ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി ജി.എസ്.എം ഓപറേറ്റേഴ്സ് അസോസിയേഷനും സെല്ലുലാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി.ഒ.എ.ഐ)യും ടെലികോം വകുപ്പിന് പരാതി നല്‍കിയിരുന്നു.

ബ്രിട്ടനിലും കാനഡയിലും നല്‍കുന്ന എം.വി.എന്‍.ഒ സേവനങ്ങള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ ഇന്ത്യയില്‍ നല്‍കുന്നതെന്നും ഇത് ഇന്ത്യയിലെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും സി.ഒ.എ.ഐ പരാതിയില്‍ ആരോപിച്ചിരുന്നത്. തുടര്‍ന്ന് വിര്‍ജിന്‍ മൊബൈല്‍ ഇന്ത്യന്‍ ഓപറേറ്റര്‍മാരുടെ നെറ്റ്വര്‍ക്കും സ്പെക്ട്രവും ഉപയോഗിക്കുന്നത് സംബന്ധിച്ച് ടാറ്റയോട് ടെലികോം വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.


നെറ്റ്വര്‍ക്കോ സ്പെക്ട്രമോ ഉപയോഗിക്കുന്നത് സംബന്ധിച്ച് വിര്‍ജിനുമായി കരാറൊന്നുമില്ലെന്നും നോണ്‍-ലൈസന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി രൂപീകരിച്ചിട്ടുള്ള കമ്പനിയാണ് വിര്‍ജിന്‍ മൊബൈല്‍ ഇന്ത്യയെന്നുമുള്ള ടാറ്റയുടെ വാദങ്ങള്‍ പരിഗണിച്ച ശേഷമാണ് ടെലികോം വകുപ്പ് അന്തിമ തീരുമാനമെടുത്തത്.

എം.വി.എന്‍.ഒ അടിസ്ഥാനത്തിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ടാറ്റാ നിഷേധിച്ചു. മൊബൈല്‍ ഓപറേറ്റര്‍മാരില്‍ നിന്ന് ബള്‍ക്കായി എയര്‍ ടൈം വാങ്ങുകയും ഉപഭോക്താവിന് മിനിട്ടുകള്‍ വില്‍ക്കുകയും ചെയ്യുന്നതാണ് എം.വി.എന്‍.ഒ. എന്നാല്‍ ഈ രണ്ട് കാര്യങ്ങളും വിര്‍ജിന്‍ മൊബൈല്‍ ബ്രാന്‍ഡഡ് സര്‍വീസില്‍ വരുന്നില്ലെന്നും ടാറ്റ വ്യക്തമാക്കി.

എം.വി.എന്‍.ഒയില്‍ മൊബൈല്‍ ഓപറെറ്റര്‍മാരില്‍ നിന്നും മൊത്തമായി എയര്‍ടൈം വാങ്ങി അവരുടേതായ ബ്രാന്‍ഡുകളില്‍ പാക്കേജുകളായുള്ള പ്ലാനുകള്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. വിര്‍ജിന്‍ മറ്റ് പല രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എന്നാല്‍ ഇന്ത്യയിലെ നിയമങ്ങള്‍ അതിന് തടസ്സമാകുകയായിരുന്നു

വെബ്ദുനിയ വായിക്കുക