പൊതുമേഖല ബാങ്കുകളില്‍ 30,000 നിയമനം

Webdunia
ഞായര്‍, 26 ഏപ്രില്‍ 2009 (14:56 IST)
രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷം 30,000 പുതിയ നിയമനങ്ങള്‍ നടത്തും. ഇന്‍സ്റ്റിട്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന്‍ (ഐബിപിഎസ്) ഡയറക്ടര്‍ എം ബാലചന്ദ്രന്‍ അറിയിച്ചതാണിത്.

ബ്രാഞ്ചുകള്‍ വിപുലപ്പെടുത്തുന്നതിലൂടെയും ഇടപാടുകള്‍ ഉയര്‍ത്തിയതിലൂടെയും പൊതുമേഖല ബാങ്കുകളില്‍ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മിക്ക ബാങ്കുകളിലും ധാരാളം ജീവനക്കാര്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞതുമൂലമുണ്ടായ ഒഴിവുകള്‍ നികത്താനും പുതിയ നിയമനത്തിലൂടെ ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കല്‍, ജോലിക്കയറ്റം, പ്ലേസ്മെന്‍റ് എന്നിവയില്‍ സാമ്പത്തിക സംരംഭങ്ങളെ സഹായിക്കുന്ന സ്ഥാപനമാണ് ഐബിപിഎസ്. പൊതുമേഖല ബാങ്കുകളുടെയും റിസര്‍വ് ബാങ്കിന്‍റെയും നേതൃത്വത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ ഏതാനും സ്ഥാപനങ്ങള്‍ ഇതിനകം തന്നെ റിക്രൂട്ട്മെന്‍റുകള്‍ നടത്താനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായി ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

യുബിഐ ബാങ്ക് 900 പ്രൊബേഷണറി ഓഫീസര്‍മാരെയും 500 ക്ലര്‍ക്കുമാരെയുമാണ് നിയമിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 100 സ്പെഷ്യല്‍ ഓഫീസര്‍മാരെയും ബാങ്ക് നിയമിക്കും. ഇന്ത്യന്‍ ബാങ്ക് 770 ക്ലര്‍ക്കുമാരെയും ആന്ധ്രബാങ്ക് 550 ക്ലാര്‍ക്കുമാരെയും 295 പ്രൊബേഷണറി ഓഫീസര്‍മാരെയും 150 മറ്റ് ഓഫീസര്‍മാരെയും നിയമിക്കും.