ഒമാനില്‍ വിസാ നിയന്ത്രണം

ചൊവ്വ, 12 ഓഗസ്റ്റ് 2008 (14:56 IST)
മലയാളികള്‍ ഏറെയുള്ള ഒമാനില്‍ ചില പ്രത്യേക തൊഴില്‍ മേഖലകളിലെ കമ്പനികള്‍ക്ക്‌ വിസ നല്‍കുന്നത്‌ നിറുത്തിയതായി സൂചന. ഡിസംബര്‍ 31 വരെയാണ്‌ ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.

ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാധ്വ അറിയിച്ചതാണിത്. തദ്ദേശീയര്‍ക്ക് തൊഴില്‍ നല്‍കുക എന്ന കാരണത്താലാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇറക്കുമതിയും കയറ്റുമതിയും, വൃത്തിയാക്കല്‍, ബാര്‍ബര്‍ഷോപ്പ്‌, ഇലക്‌ട്രോണിക്‌ റിപ്പയര്‍ സ്ഥാപനങ്ങള്‍, അലക്കുകടകള്‍, തുണിക്കടകള്‍, ഹെല്‍ത്ത്‌ ക്ലബ്ബുകള്‍, വര്‍ക്ക്ഷോപ്പുകള്‍, മൊബെയില്‍ കടകള്‍, തയ്യല്‍ കടകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള വിസാ വിതരണമാണ്‌ നിര്‍ത്തിയത്‌.

പുതിയ നിയമം അനുസരിച്ച് നിലവിലുള്ള കമ്പനികള്‍ക്ക്‌ പുതുതായി പുറത്ത്‌ നിന്ന്‌ ജോലിക്കാരെ കൊണ്ടുവരാനാവില്ല. അതുപോലെ പുതുതായി കമ്പനികള്‍ തുടങ്ങാനുമാകില്ല. അതേ സമയം നിലവില്‍ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നല്‍കുമെന്നും അറിയുന്നു.

മൂന്നും നാലും ഗ്രേഡുകളില്‍പ്പെട്ട കമ്പനികളാണ്‌ വിസാ നിയന്ത്രണത്തിന്‍റെ പരിധിയില്‍ വരുക. പുതിയ നിയമങ്ങള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന്‌ ഒമാനിലെത്തുന്നവരുടെ അവസരങ്ങള്‍ക്ക് വിലങ്ങുതടിയാവും എന്നാണ് കരുതുന്നത്.

വെബ്ദുനിയ വായിക്കുക