നെഹ്രുവും എഡ്വിനയും തമ്മില്‍ യഥാര്‍ത്ഥത്തില്‍ പ്രണയമായിരുന്നോ? അന്ന് സംഭവിച്ചതെന്ത്?

ചൊവ്വ, 13 നവം‌ബര്‍ 2018 (17:45 IST)
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും അവസാനത്തെ വൈസ്രോയ് ആയിരുന്ന മൌണ്ട് ബാറ്റണ്‍ പ്രഭുവിന്‍റെ പത്നി എഡ്വിനയും തമ്മില്‍ എന്തായിരുന്നു ബന്ധം? ഇന്നും ചരിത്രകുതുകികളെ ആകര്‍ഷിക്കുന്ന ഒരു അന്വേഷണ വിഷയമാണത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നോ?
 
ഇവര്‍ തമ്മില്‍ അഗാധമായ പ്രേമ ബന്ധമുണ്ടായിരുന്നുവെന്നാണ് എഡ്വിനയുടെ മകള്‍ പമേല‍ ഒരിക്കല്‍ വെളിപ്പെടുത്തിയത്. നെഹ്രുവുമായി പ്രേമ ബന്ധം ഉടലെടുക്കുന്നതിന് മുന്‍പ് എഡ്വിനയ്ക്ക് വേറെയും കാമുകന്മാര്‍ ഉണ്ടായിരുന്നതായി മകളുടെ വെളിപ്പെടുത്തലിലുണ്ട്. 
 
ഒരു പുസ്തകത്തിലാണ് പമേല ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഡയറിക്കുറിപ്പുകളും കുടുംബ ആല്‍ബങ്ങളും ഉദ്ധരിച്ചാണ് പമേലയുടെ വെളിപ്പെടുത്തല്‍.
 
എന്‍റെ മാതാവിന് വേറെയും കാമുകന്മാര്‍ ഉണ്ടായിരുന്നു. ഇത് മൌണ്ട് ബാറ്റനെ നിരാശപ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ നെഹ്രുവുമായുള്ള ബന്ധത്തെ അദ്ദേഹം എതിര്‍ത്തിരുന്നില്ലെന്നും പമേല പറയുന്നു. 
 
എഡ്വിന - നെഹ്രു ബന്ധത്തെ കുറിച്ച് തന്‍റെ സഹോദരിക്ക് മൌണ്ട് ബാറ്റന്‍ 1948ല്‍ എഴുതിയ കത്തിനെ കുറിച്ചും പമേല സൂചിപ്പിക്കുന്നു. “എഡ്വിനയും നെഹ്രുവും വളരെ മനോഹരമായ ജോഡിയാണ്” - കത്തില്‍ മൌണ്ട് ബാറ്റന്‍ എഴുതിയതായി പമേല പറയുന്നു.
 
നെഹ്രു പമേലയ്ക്കെഴുതിയ കത്തിനെ കുറിച്ചും സൂചനയുണ്ട്. “നമ്മള്‍ തമ്മില്‍ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളത്. നമ്മള്‍ വളരെ അടുപ്പത്തോടെ സംസാരിക്കുന്നു” - കത്തില്‍ നെഹ്രു പറയുന്നുവെന്ന് പമേല ചൂണ്ടിക്കാണിക്കുന്നു.
 
നെഹ്രുവിന്‍റെ ഭാര്യ കമല മരിച്ചതും ഇന്ദിരാഗാന്ധിയുടെ വിവാഹം കഴിഞ്ഞതുമാണ് ഇവരുടെ സ്നേഹ ബന്ധം ദൃഢമാകാന്‍ കാരണമായതെന്നും പമേല ആ പുസ്തകത്തില്‍ അഭിപ്രായപ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍