‘വലവിരിച്ച് ശ്രീലങ്ക, കേരളത്തിന് അനുകരിക്കാവുന്ന മാതൃക‘

വെള്ളി, 4 ജനുവരി 2019 (12:17 IST)
‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ടാഗ്‌ലൈനില്‍ അറിയപ്പെടുന്ന നമ്മുടെ കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ ഒരു മുഖ്യപങ്കുവഹിക്കുന്നത് ടൂറിസമാണ്. ടൂറിസത്തിന്റെ കാര്യത്തിൽ കേരളത്തിന് അനുകരിക്കാവുന്ന മാതൃകയാണ് ശ്രീലങ്ക. 
 
വിനോദസഞ്ചാരികളുടെ പറുദീസകള്‍ എന്നറിയപ്പെടുന്ന കോവളവും മൂന്നാറും കുമരകവും കുട്ടനാടുമൊക്കെ ഇപ്പോൾ  സന്ദർശിച്ചാൽ ശോച്യാവസ്ഥയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍, പൊതുശൗചാലയങ്ങളുടെ അഭാവം, പ്ലാസ്റ്റിക് കവറുകളിലും അല്ലാതെയും കൂട്ടിയിട്ടിരിക്കുന്ന ഖരജൈവമാലിന്യങ്ങള്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു പകരം അവരെ അകറ്റാനും ഓടിക്കാനുമുള്ള ചുറ്റുപാടുകളാണ് കൂടുതലും. 
 
തിരുവനന്തപുരത്തു നിന്നും കേവലം 45 മിനിട്ടുകൊണ്ട് പറന്നെത്താവുന്ന ശ്രീലങ്ക എന്ന രാജ്യം ഇവിടെയാണ് വ്യത്യസ്തമാകുന്നത്. ശ്രീലങ്ക ലക്ഷ്യമിടുന്നതുപോലെ വിനോദസഞ്ചാര മേഖലകളില്‍ ശക്തമായ തീരിച്ചുവരവ് നടത്താന്‍ കേരളത്തിനും കഴിയും. 
 
പരിസ്ഥിതിക്ക് ഇണങ്ങുകയും ആകര്‍ഷണീയമായ വിനോദസഞ്ചാര കേന്ദ്രങ്ങളും അത്തരം പരിപാടികൾക്ക് മുന്നൊരുക്കം നടത്താനും കേരളം ശ്രീലങ്കയെ മാതൃകയാക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം 4.4 ലക്ഷം ഇന്ത്യന്‍ സഞ്ചാരികളാണ് ശ്രീലങ്ക സന്ദർശിച്ചത്. സഞ്ചാരികളില്‍ 63.7% ഇന്ത്യക്കാര്‍ സ്ഥലങ്ങള്‍ കാണാനും അവധിക്കാലം ചെലവഴിക്കാനുമാണ് ശ്രീലങ്കയില്‍ എത്തുന്നത്‌. 50%ത്തോളം പേര്‍ ഷോപ്പിങ്ങിനു പറ്റിയ ഇടമായും കണക്കാക്കുന്നു. 37.01% ഇന്ത്യന്‍ സഞ്ചാരികള്‍ ശ്രീലങ്കയിലെ ചരിത്രപ്രാധാന്യ ഇടങ്ങള്‍ കാണാനാണ് വരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍