ലോസാഞ്ചല്‍സിലെ കൊഡാക് തിയറ്ററില്‍ ഞായറാഴ്ചത്തെ മഴയില്‍ കുതിര്‍ന്ന സന്ധ്യയില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെട്ട ചിത്രമാണ് ‘നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍’. മികച്ച സംവിധാനം, മികച്ച ചിത്രം, മികച്ച സഹനടന്‍, ബെസ്റ്റ് അഡാപ്റ്റെഡ് സ്ക്രീന്‍ പ്ലേ എന്നീ പുരസ്കാരങ്ങളാണ് ഈ ചിത്രം വാരിക്കൂട്ടിയത്. 1980ല്‍ വെസ്റ്റ് ടെക്സാസില്‍ നടക്കുന്ന മയക്കുമരുന്ന് കള്ളക്കടത്തിനെയും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘര്‍ഷങ്ങളെയും കുറിച്ചാണ് ഈ ചിത്രം സംസാരിക്കുന്നത്.
ജോയല്‍ കോയനേയും എഥാന്‍ കോയനേയും മികച്ച സംവിധായകരാക്കിയ ‘നോ കണ്ട്രി ഫോര്‍ ഓള്‍ഡ് മെന്‍‘ കൊര്‍മാക് മക്കാര്‍ത്തിയുടെ ഇതേ പേരിലുള്ള പ്രശസ്തമായ നോവലിനെ ആധാരമാക്കി എടുത്ത ചിത്രമാണ്. വിധിയുടെ തീരുമാനങ്ങള്‍ നിര്‍ണായമാക്കുന്ന മക്കാര്‍ത്തിയുടെ ആശയം മൂല്യ ശോഷണം സംഭവിക്കാതെ തന്നെ ദൃശ്യവല്‍ക്കരിക്കാന്‍ കഴിഞ്ഞതാണ് ഈ സംവിധാന ജോഡികളുടെ ഏറ്റവും വലിയ വിജയം.
വെസ്റ്റ് ടെക്സാസിലെ മരുഭൂമിയില്‍ മയക്കുമരുന്ന് വ്യാപാരം നടത്തുന്ന മൂന്ന് പേരുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളിലൂടെയും സംഘട്ടനങ്ങളിലൂടെയുമാണ് ചിത്രം കടന്നുപോകുന്നത്. 1980ല്‍ നടക്കുന്ന കഥയാണിത്. അമേരിക്കന്‍ പോപ് സംസ്കാരത്തെ വളരെ മനോഹരമായി ആവിഷ്കരിക്കാന്‍ സംവിധായകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വിശാലവും എന്നാല്‍ ഇരുള്‍ നിറഞ്ഞതുമായ അമേരിക്കയിലെ ചില ഭൂപ്രദേശങ്ങളുടെ പശ്ചാത്തലം ചിത്രത്തെയും അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തെയും കൂടുതല്‍ മികച്ചതാക്കുന്നു.
പല സംഭവങ്ങളിലും മക്കാര്‍ത്തിയുടെ കഥയിലെ സീനുകള്‍ അതേപടി പകര്‍ത്തിയിരിക്കുകയാണ് ചിത്രത്തില്‍. രാത്രിയില്‍ വിജനമായ പാതയോരത്ത് കുറെ ശവശരീരങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിക്കുന്ന 20 ലക്ഷം ഡോളറുമായി കടക്കുന്നയാളെ പിന്തുടരുന്ന വാടകക്കൊലയാളിയുടെ റോള്‍ ഭംഗിയായി കൈകാര്യം ചെയ്ത ജവീര്‍ ബേര്‍ഡമാണ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടത്.