കോണ്‍‌ഗ്രസിന്റെ ധാര്‍ഷ്ട്യ മനോഭാവം എല്ലാ നാശത്തിനും കാരണമായി: രാഹുല്‍ ഗാന്ധി

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (10:39 IST)
നരേന്ദ്ര മോദി സർക്കാരിന് കീഴില്‍ അക്രമസംഭവങ്ങൾ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിലേക്കു കടന്നുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. 2012ല്‍ കോണ്‍‌ഗ്രസിലേക്ക് ക്ഷണിക്കാതെയെത്തിയ ധാര്‍ഷ്ട്യമാണ് എല്ലാം നശിപ്പിച്ച് പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് അകറ്റിയതെന്നും  രാഹുൽ അഭിപ്രായപ്പെട്ടു. 
 
രണ്ടാഴ്ച നീളുന്ന യുഎസ് പര്യടനത്തിനായി എത്തിയ രാഹുൽ, കലിഫോർണിയ സർവകലാശാലയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സംഘർഷം ഇന്ത്യയുടെ മുഖ്യധാരയിലേക്കു വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. 
 
ആക്രമത്തിന്റെ ഫലമായി മുത്തശ്ശിയെയും പിതാവിനെയും നഷ്ടമായ ആളാണ് ഞാൻ. അക്രമത്തിന്റെ അപകടങ്ങൾ എനിക്കു മനസിലായില്ലെങ്കിൽ വേറെ ആർക്ക് അതു മനസ്സിലാക്കാനാകും? അഹിംസ എന്ന ആശയം വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. മനുഷ്യകുലത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്ന പ്രധാന ആശയം അഹിംസയാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.
 
 വിദ്വേഷം, കോപം, ഹിംസ എന്നിവയ്ക്കെല്ലാം നമ്മെ വേരോടെ പിഴുതെറിയാൻ സാധിക്കും. സ്വതന്ത്ര പത്രപ്രവർത്തനം നടത്തുന്നവർ കൊല്ലപ്പെടുന്നു. ബീഫ് കൊണ്ടുപോകുന്നതിന്റെ പേരിൽ പൗരൻമാർ മർദ്ദനത്തിന് ഇരയാവുകയും ദലിത് വിഭാഗക്കാർ കൊല്ലപ്പെടുകയും ചെയ്യുന്നു. ബീഫ് കഴിക്കുന്നതിന്റെ പേരിൽ മുസ്‍ലിംകളും വധിക്കപ്പെടുന്നു. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചകളാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക