‘ബി ജെ പിയുമായുള്ള ബന്ധം ഇന്നത്തോടെ തീര്‍ന്നു, ഇനി സന്യാസം’ - യശ്വന്ത് സിന്‍‌ഹ

ശനി, 21 ഏപ്രില്‍ 2018 (18:17 IST)
മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍‌ഹ പാര്‍ട്ടിവിട്ടു. ഇനി സന്യാസമാണെന്നും ബി ജെ പിയുമായുള്ള എല്ലാ ബന്ധവും ഇന്നത്തോടെ തീര്‍ന്നതായും യശ്വന്ത് സിന്‍‌ഹ അറിയിച്ചു.
 
ബി ജെ പി എം‌പി ശത്രുഘ്നന്‍ സിന്‍‌ഹയും യശ്വന്ത് സിന്‍‌ഹയും ചേര്‍ന്ന് രൂപീകരിച്ച രാഷ്ട്രമഞ്ചിന്‍റെ പട്നയിലെ വേദിയിലായിരുന്നു ബി ജെ പി ബന്ധം അവസാനിപ്പിച്ചുകൊണ്ടുള്ള യശ്വന്ത് സിന്‍‌ഹയുടെ പ്രഖ്യാപനം. എല്ലാ വിധത്തിലുമുള്ള പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്നും താന്‍ സന്യാസം സ്വീകരിക്കുകയാണെന്നും യശ്വന്ത് സിന്‍‌ഹ പറഞ്ഞു.
 
അടുത്തകാലത്തായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ നിലപാടാണ് പാര്‍ട്ടിക്കുള്ളില്‍ യശ്വന്ത് സിന്‍‌ഹ സ്വീകരിച്ചിരുന്നത്. മോദിയെ നേരിട്ടുകാണാന്‍ പലപ്പോഴും യശ്വന്ത് സിന്‍‌ഹ ശ്രമിച്ചതാണ്. എന്നാല്‍ ഒരിക്കല്‍ പോലും മോദി സമയം അനുവദിച്ചില്ല.
 
ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് യശ്വന്ത് സിന്‍‌ഹ പറയുമ്പോഴും ബി ജെ പിക്കെതിരെ രാജ്യവ്യാപകമായി പ്രചരണം നടത്താന്‍ സിന്‍‌ഹ തയ്യാറായേക്കുമെന്നാണ് വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍