പെൺകുട്ടിക‌ൾക്ക് ചുറ്റും ലക്ഷ്മണരേഖ വരയ്ക്കണം, ഇല്ലെങ്കിൽ അവർ പൊട്ടിത്തെറിക്കും; വനിതാഹോസ്റ്റലുകളില്‍ സമയനിയന്ത്രണം ആവശ്യമാണെന്ന് മേനക ഗാന്ധി

ചൊവ്വ, 7 മാര്‍ച്ച് 2017 (07:44 IST)
ലോക വനിതാദിനത്തോടനുബന്ധിച്ച് പുതിയ പ്രസ്താവനയുമായി ശിശുക്ഷേമമന്ത്രി മേനകഗാന്ധി രംഗത്ത്. വനിതാഹോസ്റ്റലുകളില്‍ സമയനിയന്ത്രണം അനിവാര്യമാണെന്ന് മേനക ഗാന്ധി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കി. പെൺകുട്ടികൾ ആറു മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറുന്നതാണ് നല്ലതെന്നും അവർ പറഞ്ഞു.
 
ആറുമണിക്കുശേഷം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കറങ്ങിനടക്കാന്‍ അനുവദിക്കരുത്. രക്ഷകര്‍ത്താക്കള്‍ കുട്ടികളെ കോളേജിലേക്ക് അയക്കുന്നത് അവര്‍ അവിടെ സുരക്ഷിതരായിരിക്കുമെന്ന വിശ്വാസത്തിലാണ്. കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഏറെ വെല്ലുവിളികളുണ്ടാക്കും. അത്തരം ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാക്കുന്ന പൊട്ടിത്തെറികളില്‍ നിന്നും അവരെ സുരക്ഷിതരാക്കാന്‍ ഒരു ലക്ഷ്മണ രേഖ വരയ്ക്കണം. ഇത് അവരുടെ സുരക്ഷയെ കരുതി മാത്രമാണെന്നും മേനകാ ഗാന്ധി പറയുന്നു.
 
വനിതാകോളെജുകളുടെ സുരക്ഷ ശക്തമാക്കിയാല്‍ ഇത് പരിഹരിക്കാന്‍ കഴിയില്ലേ എന്ന ചോദ്യത്തിന് ഗേറ്റിന് മുന്നില്‍ വടിയുമായി നില്‍ക്കുന്ന രണ്ട് ബീഹാറി സുരക്ഷാജീവനക്കാര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. 
 
രാത്രി ലൈബ്രറിയില്‍ പോകണമെങ്കില്‍ രണ്ടുദിവസം രാത്രി ആണ്‍കുട്ടികള്‍ക്കും പിന്നീട് രണ്ടുദിവസം പെണ്‍കുട്ടികള്‍ക്കുമെന്ന രീതിയില്‍ ക്രമീകരിക്കണം. ആണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കേണ്ട ആവശ്യമില്ലെന്നും അവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ആറുമണിക്കുശേഷം ആണ്‍കുട്ടികളെയും ക്യാംപസില്‍ കറങ്ങി നടക്കാന്‍ അനുവദിക്കരുതെന്നും മേനക ഗാന്ധി പറഞ്ഞു.

വെബ്ദുനിയ വായിക്കുക