വധുവിനെ നിർബന്ധിച്ച് കന്യകാത്വ പരിശോധനയ്‌ക്ക് വിധേയമാക്കി; വൈറലായി വീഡിയോ

ചൊവ്വ, 8 ജനുവരി 2019 (14:31 IST)
കഞ്ജർബത് സമുദായത്തിൽ വീണ്ടും കന്യകാത്വ പരിശോധനാ വിവാദം. പൂണെയിലെ കഞ്ജർബത് സമുദായത്തിലെ അംഗങ്ങൾ നവവധുവിനെ നിർബന്ധിച്ച് കന്യകാത്വ പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. രണ്ട് മിനുറ്റ് ദൈർഘ്യമുള്ള ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
അടുത്തിടെ വിവാഹിതനായ ഒരു യുവാവിനോട് അവരുടെ വധു കന്യകയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയുമോ എന്ന് ജാഠ് പഞ്ചായത്ത് അംഗങ്ങൾ ചോദിക്കുന്നതായാണ് വീഡിയോയിൽ കാണാൻ കഴിയുക. ഇതിന് 'അതെ' എന്ന് യുവാവ് മൂന്ന് തവണ ഉത്തരം പറയുകയും തുടർന്ന് വധുവും വരന്റെ ബന്ധുക്കളും ആ സമുദായത്തിന് പണം നൽകുകയും ചെയ്യുന്നു.
 
സമുദായത്തിലെ പരമ്പരാഗതമായ ആചാരമായാണ് കഞ്ജർബത് സമുദായം ഇത് പിന്തുടരുന്നത്. പുണെ, ഔറംഗബാദ്, നാസിക് എന്നീ ജില്ലകളിലാണ് ഈ സമുദായക്കാരുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഈ രീതിക്കെതിരെ സർക്കാർ ഇടപെടണമെന്ന് മഹാരാഷ്ട്ര ‘അന്ധശ്രദ്ധ നിർമൂലൻ സമിതി’ ആവശ്യപ്പെട്ടിട്ടുണ്ട്.
 
സമുദായത്തിലെ നവവധുവായ യുവതിയും സാമൂഹികപ്രവർത്തകരും ഇവരോടൊപ്പം ആവശ്യവുമായി രംഗത്തുണ്ട്. ആഭ്യന്തര സഹമന്ത്രി രഞ്ജിത്ത് പാട്ടീൽ, സാമൂഹികനീതി വകുപ്പ്മന്ത്രി രാജ്‌കുമാർ ബഡോലെ എന്നിവരെ സമീപിച്ചാണ് ഇവർ ആവശ്യമുന്നയിച്ചത്.
 
കഴിഞ്ഞവർഷം മാർച്ചിൽ കന്യകാത്വ പരിശോധന നടത്താൻ വിസമ്മതിച്ചതിന് ദൻദിയ ആഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്നും കഞ്ജർബത് സമുദായാംഗമായ യുവതിക്ക് വിലക്കേർപ്പെടുത്തിയതും വിവാദമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍