ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി; വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട്

ശ്രീനു എസ്

തിങ്കള്‍, 17 മെയ് 2021 (10:01 IST)
മധ്യകിഴക്കന്‍ അറബിക്കടലില്‍ ഉള്ള അതിശക്ത ചുഴലിക്കാറ്റ് കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 11 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് 16 മെയ് 2021 ന് രാവിലെ 08.30 ന് മധ്യകിഴക്കന്‍ അറബിക്കടലില്‍ 15.3° N അക്ഷാംശത്തിലും 72.7° E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഗോവയിലെ പനജി തീരത്ത് നിന്ന് ഏകദേശം 120 കി.മീ പടിഞ്ഞാറ്-തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 420 കി.മീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയില്‍ വെറാവല്‍ (ഗുജറാത്ത് ) തീരത്തു നിന്ന് 660 കി.മീയും പാക്കിസ്ഥനിലെ കറാച്ചിയില്‍  നിന്നും 810  കി.മീ തെക്കു കിഴക്കു ദിശയില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സ്ഥിതി ചെയ്യുന്നത്.
 
അടുത്ത 24 മണിക്കൂറില്‍ അതിശക്ത ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക്- വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടര്‍ന്ന്  മെയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ (ഭാവ്‌നഗര്‍ ജില്ല ) തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
 
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 17 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍  ഓറഞ്ച് , യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍