സാനിട്ടറി നാപ്കിന് 12 ശതമാനം ജിഎസ്ടി; പ്രധാനമന്ത്രിക്ക് 1000 നാപ്കിന്‍ പാഡില്‍ കത്തെഴുതാന്‍ തയ്യാറെടുത്ത് വിദ്യാര്‍ഥികള്‍

ബുധന്‍, 10 ജനുവരി 2018 (16:25 IST)
സാനിട്ടറി നാപ്കിനുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെതിരെ വേറിട്ട പ്രതിഷേധ ക്യാമ്പയിനുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ രംഗത്ത്. 
ആര്‍ത്തവകാലത്ത് പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെല്ലാം സാനിട്ടറി നാപ്കിനുകളില്‍ എഴുതി പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുകയാണ് ക്യാമ്പെയിന്റെ പ്രധാന ലക്ഷ്യം.
 
സാനിട്ടറി നാപ്കിനുകള്‍ക്ക് 12 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിനെ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്ന് ക്യാമ്പെയിന്‍ അംഗങ്ങള്‍ അറിയിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള സമൂഹിക പ്രവര്‍ത്തകരാണ് ക്യാമ്പെയിന് പിന്നില്‍. ഇത്തരത്തില്‍ കുറിപ്പുകള്‍ എഴുതിയ ആയിരം നാപ്കിനുകള്‍ ശേഖരിച്ച ശേഷമാകും അത് പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കുക.
 
സാനിട്ടറി നാപ്കിനുകള്‍ സൗജന്യമായി ലഭ്യമാക്കണമെന്ന ആവശ്യവും ക്യാമ്പെയിനില്‍ ഉയരുന്നുണ്ട്. ജനുവരി നാലിന് ആരംഭിച്ച ക്യാമ്പെയിനിന് സമൂഹമാധ്യമങ്ങളിലടക്കം വന്‍പിന്തുണയാണ് ലഭിക്കുന്നത്. 12 ശതമാനം ജിഎസ്ടിയുടെ കീഴിലാണ് സാനിട്ടറി നാപ്കിനുകളുള്ളത്. മാര്‍ച്ച് മൂന്നോടെ ആയിരം നാപ്കിനുകള്‍ പ്രധാനമന്ത്രിക്ക് അയക്കാനാണ് ഉദ്ദേശിക്കുന്നത് ക്യാമ്പെയിന്‍ അംഗം ഹരിമോഹന്‍ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍