അന്ന് ബിൽ ഫോർഡ് അധിക്ഷേപിച്ചു, കടക്കെണിയിലായ ജാഗ്വർ ഏറ്റെടുത്ത് ടാറ്റയുടെ പ്രതികാരം

അഭിറാം മനോഹർ
വ്യാഴം, 10 ഒക്‌ടോബര്‍ 2024 (09:53 IST)
വിദേശികള്‍ക്ക് മാത്രമായി മുന്തിയ ഹോട്ടലുകള്‍ ഉണ്ടായിരുന്ന കാലത്ത് 1903 ഡിസംബര്‍ 16ന്  താജ് മഹല്‍ ഹോട്ടല്‍ മുംബൈയില്‍ ആരംഭിച്ച ജംഷഡ്ജി ടാറ്റയുടെ കഥ ഇന്ത്യയെങ്ങും പ്രശസ്തമാണ്. ഇന്ത്യക്കാരനെന്ന അഭിമാനബോധം ഉയര്‍ത്തിപ്പിടിച്ച ജംഷഡ്ജി ടാറ്റയുടെ പിന്‍തലമുറയും ഇന്ത്യയുടെ അഭിമാനം ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിപിടിക്കുകയാണ് ചെയ്തത്.
 
1991ലായിരുന്നു ടാറ്റാ മോട്ടോഴ്‌സ് ആദ്യമായി വിപണിയില്‍ കാര്‍ ശ്രേണി അവതരിപ്പിച്ചത്. രത്തന്‍ ടാറ്റയായിരുന്നു തീരുമാനത്തിന് പിന്നില്‍. എന്നാല്‍ തുടക്കത്തില്‍ വിപണിയില്‍ വിജയമാവാന്‍ ടാറ്റയ്ക്കായില്ല. കമ്പനിയ്ക്ക് പുതിയ ബിസിനസ് നഷ്ടമാണ് സംബന്ധിച്ചത്. പലരും കാര്‍ വ്യവസായം ഒഴിവാക്കാന്‍ ടാറ്റയോട് നിര്‍ബന്ധിച്ചു. ഇത് സംബന്ധിച്ച് അയച്ച പ്രപ്പോസലില്‍ ഓട്ടോമൊബൈല്‍സ് ഭീമനായ ഫോര്‍ഡ് കമ്പനി താത്പര്യം പ്രകടിപ്പിച്ചു. എന്നാല്‍ ഫോര്‍ഡിന്റെ ഓഫീസിലെത്തിയ രത്തന്‍ ടാറ്റയേയും മറ്റ് അംഗങ്ങളെയും ഫോര്‍ഡ് ചെയര്‍മാനായിരുന്ന ബില്‍ ഫോര്‍ഡ് അധിക്ഷേപിച്ചാണ് സംസാരിച്ചത്.
 
 അറിയാത്ത വ്യവസായങ്ങളില്‍ കാലെടുത്തുവെയ്ക്കരുതെന്നും ഇത് നിങ്ങള്‍ക്ക് ചെയ്യുന്ന ഉപകാരമാണെന്ന് കരുതിയാല്‍ മതിയെന്നുമാണ് ഫോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞത്. മറിച്ചൊന്നും പറയാതെ രത്തന്‍ ടാറ്റ മടങ്ങുകയും ചെയ്തു. അപമാനിതനായി മടങ്ങിയെങ്കിലും പിന്നീട് വാഹനവിപണിയിലും ടാറ്റ മികവ് തെളിയിച്ചു. 2000ത്തില്‍ ഫോര്‍ഡ് കടക്കെണിയിലായപ്പോള്‍ അന്ന് കമ്പനിയെ രക്ഷിക്കാന്‍ ഫോര്‍ഡിന്റെ ഉപകമ്പനിയായ ജാഗ്വര്‍ ലാന്‍ഡ് റോവറിനെ ഏറ്റെടുത്തുകൊണ്ട് ടാറ്റ തന്റെ മധുരപ്രതികാരം വീട്ടി.
 
കരാര്‍ ഒപ്പുവെയ്ക്കാനായി ടാറ്റാ ഗ്രൂപ്പ് ആസ്ഥാനമായ ബോംബെ ഹൗസിലെത്തിയ ഫോര്‍ ഡ് ചെയര്‍മാന്‍ നിങ്ങള്‍ വലിയ രക്ഷയാണ് ചെയ്യുന്നതെന്നാണ് പറഞ്ഞത്. ടാറ്റയുടെ 9,300 കോടി രൂപയുടെ ഏറ്റെടുക്കല്‍ വലിയ കടക്കെണിയില്‍ നിന്നാണ് ഫോര്‍ഡ് കമ്പനിയെ രക്ഷപ്പെടുത്തിയത്. ഇന്ന് ജാഗ്വറും ലാന്‍ഡ്‌റോവറുമെല്ലാം ടാറ്റയുടെ കാര്‍ വ്യവസായത്തിന്റെ ഭാഗമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article