ശശികലയോ പനീർസെൽവമോ? എല്ലാ കണ്ണുകളും ഗവർണറിലേക്ക്; തീരുമാനം ഉടൻ

വെള്ളി, 10 ഫെബ്രുവരി 2017 (07:37 IST)
തമിഴ്നാട് ഇനി ആര് ഭരിക്കണമെന്ന കാര്യത്തിൽ നിർണായക തീരുമാനം എടുക്കുന്നത് ഗവർണറായിരിക്കും.
മുഖ്യമന്ത്രി കസേര തനിക്ക് വേണമെന്ന വാശിയിലാണ് ശശികലയും പനീർസെൽവവും. ഒപിഎസിന് പിന്തുണ അറിയിച്ച് ഡി എം കെ കൂടി രംഗത്തെത്തിയതോടെ വെട്ടിലായത് ശശികലയാണ്.
 
ശശികല - ഒപിഎസ് തുറന്ന യുദ്ധത്തിൽ ഗവര്‍ണര്‍ സി വിദ്യാസാഗറിന്റെ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് വിവരം. ഇരുവരും ഇന്നലെ ഗവർണറുമായി സംസാരിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദങ്ങള്‍ ആയിരുന്നു ഇരുപക്ഷവും ഉന്നയിച്ചത്. ശശികലയുമായി അരണമണിക്കൂര്‍ നേരവും ഒ പി എസുമായി പത്ത് മിനിറ്റുമായിരുന്നു കൂടിക്കാഴ്ച്ച.
 
കൂടിക്കാഴ്ച്ചകള്‍ക്ക് ശേഷം ഗവര്‍ണര്‍ തമിഴ്നാട്ടിലെ ഭരണപ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ആണ് റിപ്പോര്‍ട്ട് കൈമാറിയത്. ഗവര്‍ണര്‍ ഒ പി എസിന്റെ പക്ഷത്താണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജിക്കത്ത് പിന്‍വലിക്കുന്നതില്‍ നിയമസാധുത തേടുമെന്ന് ഗവര്‍ണര്‍ പനീര്‍ശെല്‍വത്തോട് പറഞ്ഞതായാണ് വിവരം.
 
പന്നീര്‍സെല്‍വത്തിനായി കേന്ദ്രവും ബി ജെ പിയും കരുനീക്കുന്നുണ്ട്. കുതിരക്കച്ചവടം അനുവദിക്കില്ലെന്നും പന്നീര്‍സെല്‍വം കഴിവുള്ള മുഖ്യമന്ത്രിയാണെന്നുമുള്ള  ഗവര്‍ണറുടെ പ്രസ്താവനയും നിര്‍ണായക സൂചന നല്‍കുന്നു.  തങ്ങളോടൊപ്പമുള്ള 129 എം എല്‍ എമാരെയും ശശികലാപക്ഷം ഒളിസങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക