വൈകല്യം സംഭവിച്ച സൈനികരുടെ പെൻഷൻ വെട്ടിക്കുറച്ചു

തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (12:41 IST)
കരസേനയി‌ൽ സേവനകാലയളവിൽ ശാരീരിക വൈകല്യം സംഭവിച്ച സൈനികരുടെ പെൻഷൻ തുക കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഒറ്റയടിക്കാണ് തുക വെട്ടിക്കുറച്ചിരിക്കുന്നത്. സർവീസിലിരിക്കെ ഏറ്റവും അവസാനമായി ശമ്പളമായി ലഭിച്ചിരുന്ന തുകയായിരുന്നു ഇത്രയും കാലം പെൻഷനായി നൽകിയിരുന്നത്. എന്നാൽ, ഇനി മുതൽ സ്ലാബ് രീതിയിലാ‌ണ് പെൻഷൻ നൽകുക.
 
ഉറി ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയത് ഭാരതജനത ആഘോഷിക്കുന്നതിനിടയിൽ ആ‌ണ് സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. സെപ്തംബർ 30നാണ് പെൻഷൻ വെട്ടിക്കുറച്ച് കൊണ്ടുള്ള ഉത്തരവ് പ്രതിരോധമന്ത്രാലയം പുറത്തുവി‌ട്ടത്. സാധാരണ സൈനികർക്ക് മാത്രമല്ല, കരസേനയുടെ നട്ടെല്ലായ ജൂനിയർ കമ്മീഷൻഡ് ഓഫീസർമാർക്കും പെൻഷൻ കാര്യത്തിൽ ഇടിവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്.
 
26 വർഷം പൂർത്തിയാക്കി 100 ശതമാനം വൈകല്യം സംഭവിച്ചവരു‌ടെ പെൻഷൻ 40,000 രൂപ കുറച്ചു. സാധാരണ സൈനികർക്ക് പെൻഷൻ തുക നൽകിയിരുന്നത് 45,200 രൂപയായിരുന്നു. ഇതിൽ നിന്നും 18,000 രൂപയാണ് ഒറ്റയടിക്ക് കുറച്ചിരിക്കുന്നത്. 10 വർഷം സേവനം പൂർത്തിയാക്കി വൈകല്യം സംഭവിച്ച് പിരിയേണ്ടി വരുന്ന മേജർക്ക് 70,000 രൂപയാണ് വെട്ടിക്കുറച്ചിരിക്കുന്നത്.
 
അഞ്ച് വർഷം പൂർത്തിയാക്കിയ സൈനികർക്ക് 30,400 രൂപയായിരുന്നു പെൻഷൻ തുക. എന്നാ‌ൽ സ്ലാബ് സമ്പ്രദായ പ്രകാരം 12,000 രൂപയായി ചുരുങ്ങിയിരിക്കുകയാണ്. 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ മേജര്‍ക്ക് 98,300 രൂപ ശമ്പളം ലഭിച്ചസ്ഥാനത്ത് വികലാംഗ പെന്‍ഷനായി 27,000 രൂപ മാത്രമാകും പ്രതിമാസം ലഭിക്കുക. വൈകല്യത്തിന്റെ തോത് കണക്കാക്കിയാണ് പെൻഷൻ തീരുമാനിക്കുക. 
 

വെബ്ദുനിയ വായിക്കുക