നിർഭയ കേസ്: നാലു പ്രതികള്‍ക്കും തൂക്കുകയര്‍ തന്നെ - ഹര്‍ജി സുപ്രീംകോടതി തള്ളി

തിങ്കള്‍, 9 ജൂലൈ 2018 (15:36 IST)
രാജ്യത്തെ ഞെട്ടിച്ച നിർഭയ കേസിൽ പ്രതികളുടെ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്.

ശിക്ഷ പുന:പരിശോധിക്കാൻ തക്ക കാരണങ്ങൾ ഒന്നും തന്നെ ചൂണ്ടിക്കാട്ടാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. വിധിയിൽ തെറ്റുന്നുണ്ടെന്ന പ്രതികളുടെ വാദത്തിന് അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.

വധശിക്ഷ ലഭിച്ചതിൽ മൂന്നു പേർ മാത്രമേ പുനഃപരിശോധന ഹർജി നൽകിയിരുന്നുള്ളു. പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിംഗ് (31), പവൻ ഗുപ്ത (22) എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരുന്നത്. ഹർജി തള്ളിയതോടെ പ്രതികൾക്ക് ഇനി തിരുത്തൽ ഹർജി നൽകാം. അതും തള്ളിയാൽ രാഷ്ട്രപതിക്ക് ദയാഹർജി നൽകാം.

കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ മരണമൊഴിയും പൊലീസ് നടത്തിയ സാങ്കേതിക, ശാസ്ത്രീയ പരിശോധനകളും ശക്തമായ തെളിവുകളാണെന്നും സുപ്രീംകോടതി വിലയിരുത്തി. പെൺകുട്ടിയെ പ്രതികൾ ഒരു വിനോദോപാധിയായി മാത്രമാണു പരിഗണിച്ചതെന്നു നിരീക്ഷിച്ചു.

പ്രതികൾക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു.

ഡല്‍ഹിയില്‍ 2012 ഡിസംബറിലാണ് 23കാരിയായ  പാരാ മെഡിക്കൽ വിദ്യാര്‍ഥിനിയെ ഓടുന്ന ബസില്‍ വെച്ച്  ആറു പ്രതികളും ചേര്‍ന്ന് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്‌ത് വഴിയില്‍ ഉപേക്ഷിച്ചത്. സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് യുവതി മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍