ഉത്തര്‍പ്രദേശിലെ പുക്രായനിലെ ട്രെയിൻ അപകടം; മരണം 96 ആയി, ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

ഞായര്‍, 20 നവം‌ബര്‍ 2016 (11:15 IST)
ഉത്തര്‍പ്രദേശിലെ പുക്രായനിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരണം 96 ആയി. 250 ലേറെ പേർക്ക് പരുക്കേറ്റതായാണ് വിവരം. കാണ്‍പൂരില്‍ വെച്ച് പട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ അറുപതില്‍പരം ആളുകളുടെ നില ഗുരുതരമാണ്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക വിവരം. സമീപകാലത്ത് രാജ്യത്ത് നടന്ന ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്.  
 
പുലർച്ചെ മൂന്നോടെ കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള പൊക്രയാൻ പട്ടണത്തിലാണ് അപകടം നടന്നത്. അപകടസ്ഥലത്തു നിന്ന് ഇതുവരെ 20 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി കാണ്‍പൂര്‍ ഐ ജി സാകി അഹ്മദ് അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഡോക്ടര്‍മാരും മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. 
 
ട്രെയിനിന്റെ നാലു എസി ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. ആറു സ്ലീപ്പർ ബോഗികളും രണ്ടു ജനറൽ ബോഗികളും അപകടത്തിൽപ്പെട്ടു. ബോഗികൾക്കുള്ളിൽ നിരവധിപേർ ഇപ്പോളും കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. അപകട കാരണത്തെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല. റയിൽവേമന്ത്രി സുരേഷ് പ്രഭു ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക