മലയാളികൾക്ക് പണി പാളും, കർണാടകയിൽ സ്വകാര്യമേഖലയിൽ കന്നഡ സംവരണം, ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

അഭിറാം മനോഹർ

ബുധന്‍, 17 ജൂലൈ 2024 (14:00 IST)
കര്‍ണാടകയില്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ കന്നഡ സംവരണം വരുന്നു. സ്വകാര്യസ്ഥാപനങ്ങളില്‍ കര്‍ണാടക സ്വദേശികള്‍ക്ക് സംവരണം നല്‍കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. കര്‍ണാടകയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്കും മറ്റ് സ്വകാര്യസ്ഥാപനങ്ങള്‍ക്കും സംവരണം ബാധകമാകും. 50% മാനേജ്‌മെന്റ് പദവികളിലും 75% നോണ്‍ മാനേജ്‌മെന്റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാര്‍ശ.
 
ഗ്രൂപ്പ് സി,ഡി ക്ലാസ് ജോലികള്‍ക്ക് കര്‍ണാടക സ്വദേശികളെ മാത്രമെ നിയോഗിക്കാന്‍ പാടുള്ളുവെന്നും ബില്ലില്‍ പറയുന്നു. പ്യൂണ്‍,സ്വീപ്പര്‍ മുതലായ ജോലികളാണ് ഗ്രൂപ്പ് സി,ഡി വിഭാഗങ്ങളില്‍ ഉള്ളത്. കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കച്ചവടസ്ഥാപനങ്ങള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും ചട്ടം ബാധകമാകും. ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ സംവരണം ഏറ്റവുമധികം ബാധിക്കുക മലയാളികളെയാകും. വ്യവസായ- ഐടി നഗരമായ ബെംഗളുരുവില്‍ നിരവധി മലയാളികളാണ് ജോലി ചെയ്യുന്നത്. കര്‍ണാടകയ്ക്ക് പുറത്ത് നിന്നും സ്വകാര്യമേഖലയിലേക്ക് തൊഴില്‍ അന്വേഷിച്ചെത്തുന്ന യുവാക്കള്‍ക്ക് കനത്ത തിരിച്ചടിയാണിത്. 
 
അതേസമയം ബില്ലിനെതിരെ ബെംഗളുരു വ്യവസായ മേഖല ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരിന്റേത് ഫാസിസ്റ്റ് നടപടിയാണെന്ന് മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മോഹന്‍ദാസ് പൈ അഭിപ്രായപ്പെട്ടു. ഒരു സര്‍ക്കാര്‍ ഓഫീസര്‍ ഇരുന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനം തീരുമാനിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. അതേസമയം ബെംഗളുരുവിലെ ടെക് കമ്പനികളെ ഒറ്റയടിക്ക് നഗരത്തില്‍ നിന്നും ഒടിക്കാന്‍ ബില്‍ കാരണമാകുമെന്ന് ബയോകോണ്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ ഷാ അഭിപ്രായപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍