വിഷാദരോഗം ബാധിച്ചു, മാതാപിതാക്കളോട് മാപ്പ് പറയുന്നു, 31ന് കീഴടങ്ങുമെന്ന് പ്രജ്ജ്വൽ രേവണ്ണ

അഭിറാം മനോഹർ

തിങ്കള്‍, 27 മെയ് 2024 (18:51 IST)
ലൈംഗികപീഡനക്കേസില്‍ പ്രതിയായ ഹാസന്‍ എം പി പ്രജ്ജ്വല്‍ രേവണ്ണ ബെംഗളുരുവിലെത്തി കീഴടങ്ങുമെന്ന് റിപ്പോര്‍ട്ട്. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിന് പിന്നാലെയാണ് തീരുമാനം. മെയ് 31ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് വിഡിയോയില്‍ പ്രജ്ജ്വല്‍ രേവണ്ണ പറഞ്ഞു. മാതാപിതാക്കളോട് മാപ്പ് പറയുന്നു. വിഷാദരോഗബാധിതനായി. വിദേശയാത്ര മുന്‍കൂട്ടി തീരുമാനിച്ചതാണ്. യാത്രയ്ക്കിടെയാണ് ആരോപണങ്ങളെ പറ്റി അറിഞ്ഞത്. രാഹുല്‍ ഗാന്ധിയുള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളാണ് ഗൂഡാലോചനയ്ക്ക് പിന്നിലെന്നും പ്രജ്ജ്വല്‍ രേവണ്ണ ആരോപിച്ചു.
 
കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യപ്രകാരം പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച ആരംഭിച്ചിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് അറിയിക്കണമെന്ന് എംഎഇ വ്യാഴാഴ്ച പ്രജ്ജ്വലിന് നോട്ടീസ് അയച്ചിരുന്നു. നൂറുകണക്കിന് സ്ത്രീകളെ പ്രജ്ജ്വല്‍ രേവണ്ണ ബലാത്സംഗം ചെയ്തതായാണ് ആരോപണം. പീഡനത്തിനിരയായ സ്ത്രീകളുടെ വീഡിയോ കര്‍ണാടകയില്‍ വന്‍തോതില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രജ്ജ്വല്‍ രേവണ്ണ രാജ്യം വിട്ടത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍