ഒരു ദിവസത്തെ പ്രചാരണത്തിനായി ജയലളിത ഇന്നിറങ്ങും

തിങ്കള്‍, 22 ജൂണ്‍ 2015 (08:28 IST)
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ ആർകെ നഗർ മണ്ഡലത്തില്‍ ഒരേയൊരു ദിവസത്തെ പ്രചാരണത്തിനായി മുഖ്യമന്ത്രി ജയലളിതയെത്തും. ജയയുടെ ജയം ഉറപ്പാണെങ്കിലും ഭൂരിപ‌‌ക്ഷത്തിന്റെ കാര്യത്തിൽ ഗിന്നസ് ലോക റെക്കോർഡ് സൃഷ്ടിക്കുകയാണു വരവിന്റെ ലക്ഷ്യമെന്ന് അണ്ണാ ഡിഎംകെ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു.

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജയലളിത സജീവമല്ലെങ്കിലും സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും ജയയ്ക്കു വേണ്ടി പ്രചാരണത്തിൽ പ്രവര്‍ത്തിക്കുന്നുണ്ട്. മണ്ഡലത്തെ വിവിധ മേഖലകളായി തിരിച്ചു മന്ത്രിമാർക്കു വീതിച്ചു നൽകിയിട്ടുണ്ട്. അതതു സ്ഥലത്തെ വോട്ടുകൾ സമാഹരിക്കേണ്ടതിന്റെ പൂർണ ഉത്തരവാദിത്തം, ചുമതലയുള്ള മന്ത്രിക്കാണ്.

വോട്ട് കുറഞ്ഞാൽ ജയയുടെ അപ്രീതിക്കു കാരണമാകുമെന്നറിയാവുന്നതിനാൽ മന്ത്രിമാർ കയ്യും മെയ്യും മറന്നാണു പ്രചാരണത്തിനിറങ്ങുന്നത്. വോട്ട് ചോദിച്ചു മന്ത്രിസഭാംഗങ്ങളിലൊരാൾ മണ്ഡലത്തിലെ എല്ലാ വീടുകളിലുമെത്തിയിരിക്കുമെന്നു പാർട്ടി നേതൃത്വം ഉറപ്പുവരുത്തുന്നുണ്ട്. പാർട്ടി പ്രിസീഡിയം ചെയർമാൻ ഇ മധുസൂദനന്റെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണു ചുക്കാൻ പിടിക്കുന്നത്.

വെബ്ദുനിയ വായിക്കുക