എണ്ണവില തടയാൻ കരുതൽ ശേഖരം പുറത്തെടുക്കാൻ തയ്യാറെടുത്ത് ഇന്ത്യ!

ചൊവ്വ, 23 നവം‌ബര്‍ 2021 (13:14 IST)
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി മറ്റുരാജ്യങ്ങളുമായി ചേർന്ന് തന്ത്രപ്രധാനമായ നീക്കത്തിനൊരുങ്ങി ഇന്ത്യ. എണ്ണ വിതരണ രാജ്യങ്ങൾ കൃത്രിമമായി ഡിമാൻഡ് സൃഷ്ടിക്കുന്നതിൽ മുന്നറിയിപ്പ് നൽകാനായി യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന്റെ ഭാഗമായി രാജ്യം കരുതൽ ഇന്ധനശേഖരം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
കരുതല്‍ ശേഖരം അടിയന്തരമായി  തുറന്നു വിടണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് കേന്ദ്ര പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങള്‍ അനുകൂല നിലപാടാണ് എടുത്തതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.യു.എസ് നിര്‍ദേശം നടപ്പിലാക്കാനുള്ള അന്തിമ നടപടികളിലാണ് ചൈനയും ജപ്പാനുമടക്കമുള്ള രാജ്യങ്ങൾ. ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങള്‍ കരുതല്‍ ശേഖരം ഒന്നിച്ച് തുറന്നുവിടുന്നതിന് തീരുമാനിച്ചാൽ ചരിത്രപരമായ സംഭവമായിരിക്കും അത്.
 
വളരെ വലിയ അളവിലാകില്ല ഈ രാജ്യങ്ങൾ കരുതൽ ശേഖരം തുറന്ന് നൽകുക. മറിച്ച് എണ്ണ ഉത്‌പാദക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.ഈ മാസം ആദ്യം എണ്ണ വിതരണം വര്‍ധിപ്പിക്കാനുള്ള ജോ ബൈഡന്റെ ആഹ്വാനത്തെ ഒപെക് പ്ലസ് രാജ്യങ്ങള്‍ അവഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് രാജ്യങ്ങളെ കൂട്ടിച്ചേർത്ത് യുഎസ് നീക്കം.
 
അതേസമയം ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ എണ്ണ വിലയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. നിലവില്‍ ബാരലിന് 79 ഡോളറാണ് ക്രൂഡ് ഓയില്‍ വില. ഒപെക് രാജ്യങ്ങളും റഷ്യയടക്കമുള്ള മറ്റു ഉത്പാദക രാജ്യങ്ങളും ചേർന്നതാണ് ഒപെക് പ്ലസ് എന്നറിയപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍