അതിർത്തിയിലെ വെടിനിർത്തൽ ലംഘനങ്ങൾക്കു തിരിച്ചടിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് പാകിസ്ഥാനോട് ഇന്ത്യ. ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണം നടത്താൻ ഇന്ത്യന്‍ സൈന്യം മടിക്കില്ല. മേഖലയിൽ സമാധാനം നിലനിർത്താൻ ഇന്ത്യൻ സേന ആത്മാർഥമായി ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ ഡിജിഎംഒ ലെഫ് ജനറല്‍ എകെ ഭട്ട് വ്യക്തമാക്കി.
പാകിസ്ഥാന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ സഹീര്‍ ഷംസാദ് മിര്‍സയെ ഫോണില്‍ വിളിച്ചാണ് ഭട്ട് ഇക്കാര്യം പറഞ്ഞത്.
പാക്ക് സൈന്യം നിയന്ത്രണരേഖയിലെ പൂഞ്ച്, രജൗരി ജില്ലയിൽ മോർട്ടാർ ആക്രമണം നടത്തിയതിനു മണിക്കൂറുകൾക്കു ശേഷമായിരുന്നു ഫോണിലൂടെയുള്ള ചർച്ച. പാകിസ്ഥാനാണ് ചർച്ചയ്ക്ക് മുൻകൈയെടുത്തത്. സംഭാഷണം പത്തുമിനിറ്റ് നീണ്ടതായി ഇന്ത്യൻ സൈനിക വക്താവ് അറിയിച്ചു.