K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാവുന്ന ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈലിന്റെ നിര്‍മാണം അവസാന ഘട്ടത്തില്‍. കെ 6 എന്ന് പേരിട്ടിരിക്കുന്ന മിസൈലിന് ശബ്ദത്തേക്കാള്‍ 7.4 മടങ്ങ് വേഗത്തില്‍ കുതിക്കാനാകും. മണിക്കൂറില്‍ 9281 കിലോമീറ്ററാണ് മിസൈലിന്റെ വേഗം. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ കീഴില്‍ നിലവില്‍ അവസാന ഘട്ടത്തിലാണ് കെ 6.
മുന്‍ഗാമികളായ കെ 4, കെ 5 മിസൈലുകളെ അപേക്ഷിച്ച് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് കെ 6. 2030ലാകും മിസൈലിന്റെ പരീക്ഷണം നടക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. പരമ്പരാഗതമായ പോര്‍മുനകളും ആണവായുധവും വഹിക്കുവാന്‍ ശേഷിയുള്ളതാണ് നിലവിലെ മിസൈല്‍. സബ്മറൈന്‍ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലായാണ് കെ 6നെ വികസിപ്പിക്കുന്നത്.ഡിആര്‍ഡിഒയുടെ ഹൈദരാബാദിലെ അഡ്വാന്‍സ്ഡ് നേവല്‍ സിസ്റ്റം ലബോറട്ടറി(എഎസ്എല്‍) ആണ് മിസൈലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈനീസ് കടന്നുകയറ്റം ഉണ്ടാകുന്ന സാഹചര്യം പരിഗണിച്ചാണ് മിസൈലിന്റെ വികസനം ഇന്ത്യ വേഗത്തിലാക്കിയത്. നിലവില്‍ ചൈനയുടെ കൈയിലുള്ള ജെ എല്‍ 3 എന്ന എസ്എല്‍ബിഎമ്മിന് 9000 കിലോമീറ്റര്‍ പ്രഹരശേഷിയുണ്ട്. ഹൈപ്പര്‍ സോണിക് വേഗതയുള്ളതിനാല്‍ മിക്ക പ്രതിരോധസംവിധാനങ്ങള്‍ക്കും കെ 6 മിസൈലിന് തടയാനാകില്ല. അഗ്‌നി 5 മിസൈലിനെ പോലെ ഒന്നിലധികം പോര്‍മുനകള്‍ വഹിക്കാനും ഇതിനാകും. ഒരേ സമയം ഒന്നിലധികം ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഇതിലൂടെ സാധിക്കും. 8000 കിലോമീറ്ററോളം ദൂരത്തേക്ക് ആക്രമണം നടത്താമെന്നതും കടലിനടിയില്‍ നിന്ന് ശത്രുവിനെ ആക്രമിക്കാം എന്നതുമാണ് മിസൈല്‍ കൊണ്ടുള്ള മെച്ചം. 12 മീറ്റര്‍ നീളവും 2 മീറ്റര്‍ വ്യാസവുമുള്ള മിസൈലിന് 3000 കിലോയോളം ഭാരമുള്ള പോര്‍മുനകള്‍ വഹിക്കാനാകും.