‘എനിക്ക് ഒന്നുമറിയില്ല, ആരുമായും ബന്ധവുമില്ല’; തുറന്നു പറച്ചിലുമായി കീഴടങ്ങിയ ഗുണ്ട ബിനു

ചൊവ്വ, 13 ഫെബ്രുവരി 2018 (14:44 IST)
രക്ഷപ്പെട്ട ചെന്നൈയിലെ മലയാളി ഗുണ്ടാ നേതാവ് ബിനു കോടതിയില്‍ കീഴടങ്ങി. കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ തമിഴ്‌നാട് പൊലീസ് ഉത്തരവിട്ട സാഹചര്യത്തിലാണ് അമ്പാട്ടൂര്‍ കോടതിയിലെത്തി ബിനു കീഴടങ്ങിയത്.  

അതേസമയം, പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ബിനു മാധ്യമങ്ങളോട് വ്യക്തമാക്കി. “ പ്രചരിക്കുന്ന വര്‍ത്തകളില്‍ പറയുന്ന പോലെയുള്ള വ്യക്തിയല്ല താന്‍. പിറന്നാള്‍ ആഘോഷിക്കാന്‍ എത്തണമെന്ന് സുഹൃത്ത് പറഞ്ഞതിനാലാണ് ചെന്നൈയിലേക്ക് എത്തിയത്. ഇവിടെ വന്നപ്പോഴാണ് വലിയൊരു സംഘമാളുകള്‍ തന്റെ പിറന്നാള്‍ ആഘോഷത്തിനായി ഒത്തു കൂടിയിരിക്കുന്നതായി മനസിലായത്. ഇതിലൊന്നിന്നും തനിക്ക് പങ്കില്ല”- എന്നും ബിനു പറഞ്ഞു.

“ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം രണ്ടു വര്‍ഷം മുമ്പ് ചെന്നൈയില്‍ നിന്നും പോയിരുന്നു. മറ്റു ബന്ധങ്ങള്‍ ഒന്നും തനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, പൊലീസ് തന്നെ വേട്ടയാടി കൊണ്ടിരുന്നു. പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസ് നടത്തിയ നീക്കത്തില്‍ നിന്നും രക്ഷപ്പെട്ടുവെങ്കിലും തന്നെ പൊലീസ് വേട്ടയാടി കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങാന്‍ തീരുമാനിച്ചത് ” - എന്നും ബിനു മാധ്യമങ്ങളോട് വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ച്ച ബിനുവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ വന്ന 73 ഗുണ്ടകളെ സാഹിസക നീക്കത്തിലൂടെ പൊലീസ് പിടികൂടിയിരുന്നു. ചെന്നൈ - കാഞ്ചീപുരം അതിർത്തി പ്രദേശമായ മലയംപക്കത്തെ ഒരു ഷെഡിലാണ് ആഘോഷം നടന്നത്.

ജന്മദിനാഘോഷത്തിനു വന്ന ഗുണ്ടകള്‍ അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ചതിന് പിന്നാലെ മദൻ എന്ന ഗുണ്ട പട്രോളിങ്ങിനിടെ പൊലീസിന്റെ പിടിയിലായതാ‍ണ് ജന്മദിനാഘോഷത്തിന്റെ വിവരങ്ങള്‍ വ്യക്തമായത്. തുടര്‍ന്നാണ് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ എസ് സർവേശ് രാജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഗുണ്ടാ വേട്ട നടത്തി 73 പേരെ പിടികൂടിയത്.

എന്നാല്‍, ബിനുവും അടുത്ത കൂട്ടാളികളായ വിക്കിയും കനകരാജും ഉള്‍പ്പെടയുള്ളവര്‍ രക്ഷപ്പെടുകയായിരുന്നു.

1994ല്‍ തമിഴ്‌നാട്ടിലെത്തിയ തൃശൂര്‍ സ്വദേശിയായ ബിന്നി പാപ്പച്ചനാണ് ഗുണ്ട ബിനു (45) എന്ന പേരില്‍ അറിയപ്പെടുന്നത്.  പതിനഞ്ചാം വയസില്‍ ചെന്നൈയിലെത്തിയ ബിനു എട്ട് കൊലപാതക കേസുകളടക്കം 25ലധികം ക്രമിനില്‍ കേസുകളില്‍ പ്രതിയാണ്. തലവെട്ട് റൗഡി എന്നാണ് ഇയാള്‍ അറിയപ്പെടുന്നതെന്ന് പൊലീസിന്റെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തുവര്‍ഷമായി ചൂളൈമേടിലായിരുന്നു ഇയാളുടെ താമസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍