CPM: സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ.ബേബി, പിണറായി വിജയൻ പിബിയിൽ തുടരും

അഭിറാം മനോഹർ

ഞായര്‍, 6 ഏപ്രില്‍ 2025 (10:48 IST)
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായമായി  കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി എം.എ.ബേബിയെ തിരഞ്ഞെടുത്തു. പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊളിറ്റ് ബ്യൂറോ അംഗമായി തുടരും. ഇ എം എസ് നമ്പൂതിരിപ്പാടിന് ശേഷം കേരളഘടകത്തില്‍ നിന്നും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പി ബിയിലെ സീനിയോറിറ്റി കൂടി മാനിച്ച് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് ബേബിയുടെ പേര് നിര്‍ദേശിച്ചത്.
 
എതിര്‍പ്പുകള്‍ക്കിടയിലുള്ള തീരുമാനം
 
16 അംഗങ്ങളുള്ള പൊളിറ്റ് ബ്യൂറോയില്‍ 5 പേര്‍ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തിരുന്നു. ബംഗാളില്‍ നിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോല്‍പല്‍ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ധാവ്‌ളെ എന്നിവരാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.എന്നാല്‍, ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബേബിയുടെ നാമനിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു.
 
 ഇതിനൊപ്പം, പ്രായപരിധിയില്‍ ഇളവ് നല്‍കി പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നതിനും തീരുമാനമായി. 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ് എം എ ബേബി പ്രവര്‍ത്തിക്കുന്നത്. 1989ല്‍ കേന്ദ്രകമ്മിറ്റി അംഗമായ ബേബി 2012ലാണ് പിബിയിലെത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍