സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമായി പരിഗണിക്കാന്‍ കഴിയില്ല; വിചിത്ര പരാമര്‍ശവുമായി ഹൈക്കോടതി

രേണുക വേണു

വ്യാഴം, 20 മാര്‍ച്ച് 2025 (09:33 IST)
സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും സ്ത്രീകളെ തറയിലൂടെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഇപ്രകാരം ചെയ്തവര്‍ക്കു മേല്‍ ബലാത്സംഗ, ബലാത്സംഗശ്രമ കുറ്റങ്ങള്‍ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. 
 
രണ്ടു യുവാക്കള്‍ക്കെതിരെ കീഴ്‌ക്കോടതി ചുമത്തിയ പോക്‌സോ കേസിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് റാം മനോഹര്‍ നാരായണന്‍ മിശ്രയാണ് വിവാദ പരാമര്‍ശം നടത്തിയത്. ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയ്യാറെടുപ്പും വ്യത്യസ്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. 
 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പവന്‍, ആകാശ് എന്നിവര്‍ക്കെതിരെ ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞ് വാഹനത്തില്‍ കയറ്റിയ ഇരുവരും അവളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. ബലാത്സംഗം തെളിയിക്കാന്‍ വ്യക്തമായ തെളിവുകള്‍ ആവശ്യമാണെന്നും ബലാത്സംഗശ്രമവും തയാറെടുപ്പും വ്യത്യസ്തമാണെന്നും കേസ് പരിഗണിച്ച കോടതി ചൂണ്ടിക്കാട്ടി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍