എന്തും സംഭവിക്കാം, തയാറായിരിക്കണം; 12,000 ഓഫീസര്‍മാര്‍ക്ക് വ്യോമസേനാ മേധാവി നിര്‍ദേശം നല്‍കി - ഇന്ത്യ യുദ്ധത്തിനൊരുങ്ങുന്നോ ?

ശനി, 20 മെയ് 2017 (19:21 IST)
രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയതിന് പിന്നാലെ പാകിസ്ഥാനുമായുള്ള ബന്ധം താറുമാറായതോടെ വ്യോമസേനാ യുദ്ധസജ്ജമാകുന്നു. 12,000 ഓഫിസർമാരോടു തയാറായിരിക്കാന്‍ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബിഎസ് ധനോവ അറിയിച്ചു.

നിലവിലെ പ്രത്യേക സാഹചര്യത്തില്‍ തയാറായി ഇരിക്കാനാണ് വ്യോമസേനാ മേധാവി കത്തിലൂടെ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓഫിസർമാര്‍ക്ക് മാർച്ച് മുപ്പതിനാണു കത്തയച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സേനാ നീക്കത്തിനു തയാറായിരിക്കണമെന്ന നിര്‍ദേശമാണ് കത്തിലുള്ളത്. വ്യോമസേനയ്ക്ക് മുമ്പു ചില മികവുകൾ നേടാനാവാതിരുന്ന കാര്യവും സാങ്കേതികവിദ്യ ആർജിക്കുന്നതിൽ സേനാംഗങ്ങൾ മുന്നിൽനിൽക്കേണ്ടതിന്റെ ആവശ്യകതയും കത്തിൽ പറയുന്നുണ്ടെന്നാണ് വിവരം.

രണ്ട് ഇന്ത്യന്‍ സൈനികരുടെ മൃതദേഹം പാക് പട്ടാളം വികൃതമാക്കിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിയുതിര്‍ക്കുന്നതും പതിവാക്കി.

കുല്‍‌ഭൂഷന്‍ യാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത് പാകിസ്ഥാനെ നാണം കെടുത്തി. ഇതോടെയാണ് ഒരുങ്ങിയിരിക്കാന്‍ വ്യോമസേനാ മേധാവി ഓഫിസർമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

വെബ്ദുനിയ വായിക്കുക