ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി; വീടുകളും ഓഫീസുകളും തകര്‍ത്തു - ശനിയാഴ്ച മാത്രം 200ലധികം ആക്രമണം

തിങ്കള്‍, 5 മാര്‍ച്ച് 2018 (15:11 IST)
ഇടതു കോട്ടയായിരുന്ന ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ആക്രമണം അഴിച്ചു വിട്ട് ബിജെപി. നൂറ് കണക്കിന് സിപിഎം ഓഫീസുകളാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ തകര്‍ക്കപ്പെട്ടത്. ആക്രമണം വ്യാപകമായതോടെ സിപിഎം നേതൃത്വം പൊലീസില്‍ പരാതി നല്‍കി.

സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ആക്രമണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ നിരവധി വീടുകള്‍ തകര്‍ത്തു. പലരും വീടുകളില്‍ നിന്നും മാറി നില്‍ക്കുകയാണ്. ബിശാല്‍ഗര്‍, ഖോവായി, മോഹന്‍പൂര്‍, സബ്രൂം, ഖോംലംഗ്, മേലാഗര്‍, ജിറാനിയ, ബെലോണിയ, രാംനഗര്‍, സൗത്ത് രാംനഗര്‍ എന്നിവടങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍ കൂടുതലായി  അഴിഞ്ഞാടിയത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശനിയാഴ്ച രാത്രി മാത്രം 200ലധികം ആക്രമണ സംഭവങ്ങളാണ് ഉണ്ടായത്. ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം ശക്തമായതോടെ ത്രിപുര ഡിജിപി അഖില്‍കുമാര്‍ ശുക്ളയ്‌ക്ക് സിപിഎം നേതൃത്വം പരാതി നല്‍കി.

സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമണമാണ് നടത്തുന്നതെന്ന് എംപി ശങ്കര്‍പ്രസാദ് ദത്ത ദേശീയമാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രവര്‍ത്തകരോട് ശാന്തരാകാന്‍ ബിജെപി സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അക്രമണത്തിന്റെ ചിത്രങ്ങള്‍ സിപിഎം തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍