പോക്കറ്റ് കീറിയ കുര്‍ത്ത പ്രദര്‍ശിച്ചപ്പോള്‍ രാഹുല്‍ ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല; ബി ജെ പി ചെയ്തത് കുറച്ച് കടുത്തുപോയി

വ്യാഴം, 19 ജനുവരി 2017 (12:40 IST)
സാധാരണക്കാരുടെ ഇടയില്‍ ഒരു തിരയിളക്കം ഉണ്ടാക്കാന്‍ പോക്കറ്റ് കീറിയ കുര്‍ത്ത ധരിച്ചെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് എതിരെയുള്ള വിമര്‍ശനങ്ങളും ട്രോളുകളും അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ വലിച്ചുകീറിയ രാഹുല്‍ ഗാന്ധിക്ക് അതിലും വലിയ മറുപടിയാണ് ബി ജെ പി നല്കിയത്.
 
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആയിരുന്നു തന്റെ കുര്‍ത്തയുടെ പോക്കറ്റ് കീറിയത് രാഹുല്‍ കാണിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വില കൂടിയ വസ്ത്രങ്ങള്‍ ധരിക്കുന്നയാള്‍ ആണെന്നും കീറിയ വസ്ത്രങ്ങള്‍ മോഡിയുടെ കൈവശം ഉണ്ടാകില്ലെന്നും പറഞ്ഞ് ആയിരുന്നു രാഹുല്‍ ഗാന്ധി തന്റെ കുര്‍ത്തയുടെ പോക്കറ്റ് കീറിയത് ജനങ്ങള്‍ക്ക് മുമ്പില്‍ കാണിച്ചത്.
 
അതേസമയം‍, പുതുവത്സരം ആഘോഷിക്കാന്‍ വിദേശത്തേക്ക് ചാര്‍ട്ട് ചെയ്ത വിമാനത്തില്‍ പോയപ്പോള്‍ ആണോ രാഹുല്‍ ഗാന്ധിയുടെ കുര്‍ത്തയുടെ പോക്കറ്റ് കീറിയത് എന്നായിരുന്നു ഇന്നലെ സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന പരിഹാസചോദ്യം. എന്നാല്‍, ഇതിനെയും കടത്തിവെട്ടുന്നത് ആയിരുന്നു കര്‍ണാടകയിലെ ഹവേരിയിലെ ബി ജെ പി പ്രവര്‍ത്തകര്‍ ചെയ്തത്. ഒരു പുതിയ കുര്‍ത്ത തന്നെ ഹവേരിയിലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുലിന് അയച്ചുകൊടുത്തു.
 
40 ദിവസം മുമ്പാണ് രാഹുല്‍ ഗാന്ധി ബാങ്കില്‍ നിന്ന് 4000 രൂപ പിന്‍വലിച്ചത്. പിന്നീട് ഒരിക്കലും ബാങ്കിലേക്ക് വന്നിട്ടില്ല. ഇക്കാരണത്താല്‍ അദ്ദേഹത്തിന് പുതിയ കുര്‍ത്ത വാങ്ങാന്‍ കാശില്ല. അതിനാല്‍, അദ്ദേഹത്തിന് യുവമോര്‍ച്ച പുതിയ ഒരു കുര്‍ത്ത അയച്ചുകൊടുക്കുകയാണെന്നും യുവമോര്‍ച്ച നേതാവ് ശ്രീനിവാസ് പറഞ്ഞു. നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരുടെ ഒപ്പമാണെന്ന് കാണിക്കാന്‍ എ ടി എമ്മില്‍ നിന്ന് പണമെടുക്കാന്‍ രാഹുല്‍ എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക