പതിനാലു വയസുകാരന്‍ സ്‌കൂളിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍; സഹപാഠികളെ ചോദ്യം ചെയ്യുന്നു

വെള്ളി, 2 ഫെബ്രുവരി 2018 (16:34 IST)
സ്‌കൂളിലെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഒമ്പതാം ക്ലാസുകാരന്‍ മരിച്ചു. കരാവല്‍ നഗര്‍ സ്വദേശി തുഷാര്‍ കുമാര്‍ (16) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കൊലപാതക കുറ്റത്തിനു കേസ് രജിസ്റ്റര്‍ ചെയ്തു.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരാവള്‍ നഗറിലെ സദത്പുര മേഖലയിലുള്ള ജീവന്‍ ജ്യോതി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നു രാവിലെ 10.30ഓടെ തുഷാറിനെ ശുചിമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ വിദ്യാര്‍ഥിയെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തുഷാറിന്റെ മരണം കൊലപാതകമാണെന്ന് സ്‌കൂള്‍ അധികൃതര്‍ വിവരങ്ങള്‍ മറച്ചു വെച്ചുവെന്നും ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തുവന്നു. തുഷാറുമായി സ്‌കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ വഴക്കുണ്ടാക്കിയിരുന്നുവെന്നും അവരെ സംരക്ഷിക്കാനാണ് നീക്കം നടക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.

അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് പറഞ്ഞു. സെക്ഷന്‍ 304 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സ്‌കൂളിലെ സിസിടിവി കാമറ പരിശോധിച്ചതിലൂടെ തുഷാറിനെ ശുചിമുറിയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥികളെയും ഇയാളുടെ സഹപാഠികളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. തുഷാറുമായി വഴക്കുണ്ടാക്കിയ മൂന്നു കുട്ടികളെ കസ്റ്റഡിയില്‍ എടുത്തു. തുഷാര്‍ ശുചിമുറിയിലേക്ക് കയറിയതിന് പിന്നാലെ ഇവരും കയറുന്നത് ക്യാമറിയില്‍ വ്യക്തമായിട്ടുണ്ട്.

തുഷാറിന്റെ മുഖത്തും കഴുത്തിലും മര്‍ദ്ദിച്ചതായും വ്യാഴാഴ്ച രാവിലെ വഴക്ക് ഉണ്ടാക്കിയതായും വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍