വിവാഹം കഴിക്കാമെന്ന് കാമുകൻ, പ്രണയിച്ചാൽ മതിയെന്ന് യുവതി; വിവാഹാഭ്യർഥന നിരസിച്ചതിന് കാമുകിയെ കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

തിങ്കള്‍, 6 നവം‌ബര്‍ 2017 (09:13 IST)
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച് ബാഗിലാക്കി റയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച ഡോക്ടർ അറസ്റ്റിൽ. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷൻ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. 
 
സംഭവത്തില്‍ കൊൽക്കത്ത സ്വദേശിയായ ഡോക്ടർ മിർസ റഫീഖ് ഹഖിനെ പൊലീസ് അറസ്റ്റു ചെയ്തു. ജാർഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് താൻ അവളെ കൊലപ്പെടുത്തിയതെന്ന് റഫീഖ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
 
ഇരുവരും നാളുകളായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞപ്പോൾ 'തന്റെ കാമുകിയായി ഇരുന്നാൽ മതിയെന്ന് ചയനിക പറഞ്ഞുവെന്ന്' റഫീഖ് പൊലീസിനോട് പറഞ്ഞു. താൻ ചതിക്കപ്പെടുകയാണെന്ന് തോന്നിയപ്പോഴാണ് അവളെ ഇല്ലാതാക്കിയതെന്ന് യുവാവ് കുറ്റസമ്മതം നടത്തി.
 
വെളളിയാഴ്ച ഹോട്ടൽ ജിഞ്ചറിലെ മുറിയിൽ വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുർ ടാറ്റാനഗർ റയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.  ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജ‍ഡമാണെന്നു തിരിച്ചറിഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍