മഹാകുംഭമേളയ്ക്ക് തുടക്കം

Webdunia
തിങ്കള്‍, 14 ജനുവരി 2013 (12:27 IST)
PRO
പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ ഗംഗാ യമുനാ സരസ്വതി നദികളുടെ സംഗമ വേദിയില്‍ നടക്കുന്ന മഹാകുഭമേളയ്ക്ക് തുടക്കമായി. പുണ്യനദികളുടെ സംഗമസ്ഥലത്ത് സ്നാനത്തിന് അഖോര നാഗസന്യാസിമാരും ലക്ഷക്കണക്കിന് ഭക്തരുമെത്തും.

നാഗസന്യാസിമാര്‍ദേഹത്ത് ഭസ്മം പൂശി അലങ്കരിച്ച ആനപ്പുറത്തും കുതിരപ്പുറത്തും താളവാദ്യങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയിലൂടെയാണ് രാജകീയ സ്നാനത്തിനായി എത്തുക.

ഉത്സവത്തില്‍ പങ്കെടുക്കാനും കാണാനും അനേകമാളുകള്‍ അലഹാബാദില്‍ എത്തിയിട്ടുണ്ട്. സന്യാസിമാര്‍ക്ക് നിശ്ചിത സമയമാണ് അനുവദിച്ചിട്ടുള്ളത്. പലവിഭാഗത്തിലുള്ള സന്യാസിമാര്‍തമ്മില്‍ കലഹം ഉണ്ടാകാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ബ്രിട്ടീഷുകാരുടെ കാലഘട്ടം മുതല്‍ ഈ രീതിയാണ് തുടര്‍ന്നു കൊണ്ടു പോകുന്നത്.

ഏറ്റവു കൂടുതല്‍ ജനങ്ങള്‍ ഒരുമിക്കുന്ന ഉത്സവം കൂടിയാണ് മഹാകുംഭമേള. രാജ്യത്തിന്രെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളാണ് ഇവിടെയെത്തുക. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയത്.

ദേവാസുര യുദ്ധത്തിനിടെ അമൃത കുംഭവുമായി ഗരുഡന്‍ പോകുമ്പോള്‍ ഓരോ തുള്ളി അമൃത് ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജ്ജൈന്‍ എന്നിവിടങ്ങളില്‍ വീണു എന്നാണ് ഹിന്ദുമത വിശ്വാസം. അമരത്വം നല്‍കുന്ന അമൃത് വീണ സ്ഥലങ്ങളില്‍ മുങ്ങിക്കുളിക്കുന്നതും പുണ്യദായകമാണെന്നാണ് വിശ്വാസം.