സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

രേണുക വേണു

ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (09:35 IST)
Nivin Pauly

തനിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ നടന്‍ നിവിന്‍ പോളി പത്രസമ്മേളനം നടത്തിയിരുന്നു. തനിക്ക് പരാതിക്കാരിയെ അറിയില്ലെന്നും വ്യാജ പരാതിയാണെന്നുമായിരുന്നു നിവിന്‍ വ്യക്തമാക്കിയത്. ഇപ്പോഴിതാ, വിഷയത്തില്‍ നിവിന്റെ വാദം തള്ളി പരാതിക്കാരി രംഗത്ത്. തന്നെ അറിയില്ലെന്ന നിവിന്‍ പോളിയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
 
ദുബൈയില്‍ വെച്ചാണ് അതിക്രമം ഉണ്ടായുരുതെന്നും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചതെന്നും യുവതി പറയുന്നു. നിര്‍മാതാവ് എ.കെ സുനിലാണ് നിവിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം തന്നെ പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ ആരോപണം. ശ്രേയ എന്നയാളാണ് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നും പരാതിക്കാരി പറയുന്നു. 
 
എന്നാല്‍, ആരോപണം നിവിന്‍ പോളി നിഷേധിക്കുകയാണ് ചെയ്തത്. പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെണ്‍കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിന്‍ പോളി പറഞ്ഞു. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമമാണ്. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും നിവിന്‍ പോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
സത്യം തെളിയിക്കാന്‍ ഏത് അറ്റം വരെയും പോകും. ആരൊക്കെ എന്റെ കൂടെ ഉണ്ടാവും എന്ന് അറിയില്ല. ആരും ഇല്ലെങ്കിലും ഒറ്റയ്ക്ക് പോരാടുമെന്നും പരാതി വ്യാജമാണെന്ന് താന്‍ തെളിയിക്കുമെന്നും നിവിന്‍ പറഞ്ഞു. ഒന്നരമാസം മുന്‍പ് കേസിന്റെ കാര്യം പറഞ്ഞ് ഒരു സിഐ വിളിച്ചിരുന്നെന്നും പരാതി വായിച്ചു കേള്‍പ്പിച്ചിരുന്നെന്നും നിവിന്‍ പോളി പറഞ്ഞു. എന്നാല്‍ പരാതിക്കാരിയെ അറിയില്ലെന്ന് താന്‍ പൊലീസിനോട് പറഞ്ഞു. വ്യാജ പരാതിയാകാമെന്ന് പൊലീസ് തന്നെ തന്നോട് പറഞ്ഞെന്നും നിവിന്‍ പോളി പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍