ബാങ്കുകളിൽ നിന്നും പരിധിയിലേറെ പണം പിൻവലിച്ചാൽ നികുതി ഈടാക്കും; 2005നു ശേഷം ഇതാദ്യം

ശനി, 14 ജനുവരി 2017 (08:20 IST)
ബാങ്കുകളിൽ നിന്ന് ഒരു പരിധിയിലേറെ പണം പിൻവലിച്ചാൽ അതിനു ‘ബാങ്കിങ് കാഷ് ട്രാൻസാക്​ഷൻ ടാക്സ്’ (ബിസിടിടി) ചുമത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. കഴിയുന്നതും നോട്ടുകളുടെ പ്രചാരം കുറയ്ക്കാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണീ തീരുമാനം.
 
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇക്കാര്യം പരിഗണിക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് ഇതാദ്യമായല്ല കാഷ് നികുതി. 2005ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി പി ചിദംബരം ഈ നികുതി കൊണ്ടുവന്നിരുന്നു. എന്നാൽ 2009ൽ ഇത് ഉപേക്ഷിച്ചു. അതിനു ശേഷം ഇതാദ്യമായിട്ടാണ്.
 
സേവിങ്സ് അക്കൗണ്ടുകൾ ഒഴികെയുള്ള അക്കൗണ്ടുകളിൽ നിന്നു പണം പിൻവലിക്കുമ്പോൾ 0.1 ശതമാനം നികുതിയാണ് അന്നു ചുമത്തിയിരുന്നത്. 50,000 രൂപയ്ക്കു മുകളിൽ പണം പിൻവലിച്ചാൽ ഇതു ബാധകമായിരുന്നു. കാര്യമായ വരുമാനമൊന്നും ഈ നികുതി വഴി ലഭ്യമായില്ല. കള്ളപ്പണം തടയാനുമായില്ല.
 

വെബ്ദുനിയ വായിക്കുക