ചരക്ക് സേവന നികുതി നിലവില്‍ വന്നു; രാജ്യനിര്‍മാണത്തിലേയ്ക്കുള്ള വലിയ ചുവടുവെയ്പ്പാണിതെന്ന് പ്രധാനമന്ത്രി

ശനി, 1 ജൂലൈ 2017 (07:31 IST)
രാജ്യത്ത് ചരക്ക് സേവന നികുതി നിലവില്‍ വന്നു. പാര്‍ലമെന്റില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഒരുമിച്ചാണ് ജിഎസ്ടി ഉദ്ഘാടനം ചെയ്തത്. ഉത്‌പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഇനി ഒറ്റനികുതി. ജിഎസ്ടി. വരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പങ്കിടും.  
 
എക്‌സൈസ്, സര്‍വ്വീസ്, വാറ്റ് തുടങ്ങി കേന്ദ്രത്തിനും സംസ്ഥാനത്തിനുമായി ഇനി 16 നികുതികള്‍ ഇല്ല. ഒരൊറ്റ നികുതി മാത്രം.   യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞ വാക്കുകള്‍ കടമെടുത്താല്‍ ഇനി പുതിയ ഇന്ത്യ. ഒരൊറ്റ രാജ്യം ഒരൊറ്റ നികുതി. എന്‍ഡിഎ സര്‍ക്കാറിന് മാത്രമല്ല എല്ലാവര്‍ക്കും ജിഎസ്ടി നടപ്പാക്കിയതില്‍ പങ്കുണ്ടെന്ന് മോദി പറഞ്ഞു. രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി നമ്മള്‍ ഈ അര്‍ധരാത്രി തീരുമാനിക്കുകയാണെന്നും അദ്ദേഹം ഉദ്ഘാടനവേളയില്‍ പറഞ്ഞു.
 
14 വര്‍ഷത്തെ യാത്രയുടെ ശുഭാന്ത്യമാണിതെന്ന് രാഷ്രപതി പറഞ്ഞു. ജിഎസ്ടിയെ ഇരുകൈയ്യും നീട്ടി വരവേല്‍ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. പാവപ്പെട്ട ജനങ്ങള്‍ക്ക് മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കില്ല എന്നതായിരുന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ ഉറപ്പ്.

വെബ്ദുനിയ വായിക്കുക