ഉമര്‍ ഖാലിദ് ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി

ബുധന്‍, 24 ഫെബ്രുവരി 2016 (01:40 IST)
രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനേത്തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്ന് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി പൊലീസിന് മുന്നില്‍ കീഴടങ്ങി. ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് എന്നിവരാണ് രാത്രി 12 മണിയോടെ കാമ്പസിന് പുറത്തെത്തി ഡല്‍ഹി പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഉമര്‍ഖാലിദ് അടക്കമുള്ള വിദ്യാര്‍ത്ഥികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും.
 
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിനാല്‍ വിദ്യാര്‍ത്ഥികളോട് കീഴടങ്ങാന്‍ ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഉമര്‍ ഖാലിദ് ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ത്ഥികള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കീഴടങ്ങിയാല്‍ തങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു.  ഉമര്‍ ഖാലിദും കനയ്യ കുമാറും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കേസില്‍ തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു.
 
ഒളിവില്‍ കഴിയുകയായിരുന്ന ഉമറും മറ്റ് വിദ്യാര്‍ത്ഥികളും കഴിഞ്ഞ ദിവസമാണ് കമ്പസില്‍ എത്തിയത്. ഇതേത്തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യാന്‍ വന്‍ പൊലീസ് സന്നാഹം പുറത്ത് കത്തു നിന്നു. വേണ്ടിവന്നാല്‍ കമ്പസിന് ഉള്ളില്‍ കടക്കുമെന്ന് പൊലീസ് നിലപാടെടുത്തതോടെ കാമ്പസ് മറ്റൊരു സംഘര്‍ഷത്തിന് വേദിയാകും എന്ന സ്തിഥിയായി. എന്നാല്‍ പൊലീസിനെ കമ്പസിന് അകത്ത് കയറ്റില്ലെന്ന് സവകലാശാല നിലപാടെടുത്തത്തോടെ കാമ്പസിന് അകത്ത് കടക്കാനുള്ള തീരുമാനം പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക